ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുൽ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം. തല മുതൽ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടികളും ആൺകുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് കുടുംബം പറയുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി മതപരിവർത്തനം നടത്താൻ സാവരിയെ നിർബന്ധിച്ചിരുന്നു. എന്നാൽ സാവരി അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.
കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ശരീരത്തിൽ നിറയെ മുറിവുകളുണ്ടെന്ന് കുടുംബം പറയുന്നു.പ്രതിക്ക് നാട്ടിലേക്ക് എത്താനുള്ള സാഹചര്യം തടയാനാണ് നാട്ടിൽ റീപോസ്റ്റ്‌മോർട്ടം നടത്തി കേസ് സ്‌ട്രോങ് ആക്കിയതെന്ന് കുടുംബം പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റമോർട്ടം ചെയ്യും. പെൺകുട്ടിയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം നിലവിൽ ഉസ്ബക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.






























