ന്യൂഡല്‍ഹി: പെഗസസ് ചാരവൃത്തി അന്വേഷിച്ച സുപ്രീംകോടതി സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ആഗസ്റ്റ് 12ന് പരിഗണിച്ചേക്കും.
ഇന്ത്യയില്‍നിന്നുള്ള ‘വയര്‍’ അടക്കം മാധ്യമങ്ങളുടെ അന്തര്‍ദേശീയ കണ്‍സോര്‍ട്യം നടത്തിയ അന്വേഷണത്തിലാണ് പെഗസസ് എന്ന ഇസ്രായേലി ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 50,000 വ്യക്തികള്‍ക്കുമേല്‍ നടത്തിയ ചാരവൃത്തി പുറത്തായത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയനേതാക്കളുടെയും വ്യവസായികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും മൊബൈല്‍ ഫോണുകളില്‍ പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി കണ്‍സോര്‍ട്യം വെളിപ്പെടുത്തി. ഇസ്രായേലി കമ്ബനിയായ എന്‍.എസ്.ഒ വികസിപ്പിച്ച് ഭരണകൂടങ്ങള്‍ക്കു മാത്രം നല്‍കുന്ന ‘പെഗസസ്’ മൊബൈല്‍ ഫോണിലെ ഡേറ്റ ഒന്നടങ്കം ചോര്‍ത്തുന്നതിനു പുറമെ കാമറയും ഫോണും പ്രവര്‍ത്തിപ്പിക്കാനും ചാരവൃത്തി നടത്തുന്നവര്‍ക്ക് കഴിയും.
ഏറെ കോളിളക്കം സൃഷ്ടിച്ച ചാരവൃത്തി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ചാരവൃത്തിക്കിരയായവര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ചു. ഗുജറാത്ത് ഗാന്ധിനഗര്‍ ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല ഡീന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രഫസര്‍ ഡോ. പ്രഭാഹരന്‍, ഐ.ഐ.ടി മുംബൈയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. ചാരവൃത്തിക്കിരയായവര്‍ തങ്ങളുടെ 29 മൊബൈല്‍ഫോണുകള്‍ അന്വേഷണ സമിതിക്കു സമര്‍പ്പിക്കുകയും അവരത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്തിമ റിപ്പോര്‍ട്ട് മേയ് 20നകം സമര്‍പ്പിക്കാന്‍ ആദ്യം ആവശ്യപ്പെട്ട സുപ്രീംകോടതി പിന്നീട് ജൂണ്‍ 20 വരെ സമയം നീട്ടിനല്‍കിയിട്ടും സമിതിക്ക് റിപ്പോര്‍ട്ട് നല്‍കാനായിരുന്നില്ല. അവസാനം ഒരാഴ്ച മുമ്ബാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് സുപ്രീംകോടതി സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ പ്രതികരിച്ചിട്ടില്ല. രഹസ്യസ്വഭാവത്തിലുള്ള വിഷയമാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
പെഗസസ് ചാരവൃത്തി : അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയിൽ
RECENT NEWS
Advertisment



























