പാലാ : കോട്ടയം ജില്ലയുടെ മലയോര മേഖലകളിലെ പഞ്ചായത്തുകൾ നേരിടുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മഴകെടുതി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മലയോര മേഖലക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുൻ ജില്ല പഞ്ചായത്ത് മെംമ്പറും കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ലോപ്പസ്സ് മാത്യു ആവശ്യപ്പെട്ടു.
കോട്ടയം,ഇടുക്കി ജില്ലകളിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകൾ സ്വാഗതാർഹമാണ്. വ്യാപകമായ ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിലെ കോറികളുടെ പ്രവർത്തനം കുറച്ചുകാലത്തേക്ക് നിർത്തിവെക്കുവാൻ സർക്കാർ തീരുമാനമെടുക്കണമെന്നും മേഖലകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ മേഖലകളിൽ വികസന പ്രവർത്തനങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുമ്പോൾ ആയത് ശാസ്ത്രീയമായും, പരിസ്ഥിതിക്കും, മാറുന്ന കാലാവസ്ഥ പ്രകൃതിക്കും അനുകൂലമായി നടത്തണമെന്നും ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്ന നഷ്ടങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നല്കിയില്ലായെങ്കിൽ മേഖലയിൽ ഉൽപാദനം തളരുകയും ഭക്ഷ്യവസ്തുക്കൾക്കു വലിയ കുറവ് ഉണ്ടാവുകയുംചെയ്യും. ഇത് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമാകും. ആറുകളിലെയും തോടുകളിലെയും എക്കലും ചെളിയും നീക്കാൻ കാലേകൂട്ടി തീരുമാനമെടുത്ത് നടപ്പിലാക്കണം. ഇതിനായി പ്രാദേശിക കമ്മറ്റികൾ രൂപീകരിക്കണം. സന്നദ്ധ പ്രവർത്തകർ,തൊഴിലാളി സുഹൃത്തുക്കൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ,വിവിധ സംഘട്നാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ ഒരു മനസ്സോടെ ദുരന്ത മുഖത്ത് കർമ്മനിരതരായി ഉണ്ടാകണമെന്നും അതിനായി എല്ലാവരും തയ്യാറാകണമെന്നും ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.





























