ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കം പിന്നീട് അക്രമാസക്തമായ പ്രതികാര നടപടിയിലേക്ക് വഴിമാറി. ട്യൂഷന് പോകുകയായിരുന്ന രണ്ട് സഹോദരിമാരെ ഒരു വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ തടഞ്ഞുനിർത്തി ക്രിക്കറ്റ് ബാറ്റും ചെരിപ്പും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ അങ്കലേശ്വറിലാണ് സംഭവം. ജൂലായ് 15ന് അങ്കലേശ്വറിലെ ഗാർഡൻ സിറ്റി പ്രദേശത്തെ എഫ്‌ഡിഡിഐ കോളേജ് റോഡിലാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവന്നത്. കെമിക്കൽ വ്യാപാരിയായ മുകേഷ് സിംഗ് സെൻഗാറിന്റെ പെൺമക്കളായ സംസ്‌കൃതിക്കും ആകൃതിക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ആക്‌ടീവ അക്രമികൾ കാറുകൊണ്ട് തടഞ്ഞുനിർത്തി. തുടർന്ന് കാറിൽ നിന്നിറങ്ങിയ കുടുംബം സ്‌കൂളിൽ വച്ചുണ്ടായ തർക്കത്തെക്കുറിച്ച് ചോദിക്കുകയും സഹോദരിമാരെ ആക്രമിക്കുകയുമായിരുന്നു.
സംസ്‌കൃതിയുടെ സഹപാഠിയുടെ പിതാവാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. കാറിൽ നിന്നും ബാറ്റെടുത്ത് നൽകിയതും ഇയാളാണ്. മാത്രമല്ല, സഹപാഠിയുടെ അമ്മയും മുത്തശിയും പെൺകുട്ടികളെ ചെരുപ്പുകൊണ്ട് അടിച്ചു. ശബ്‌ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയതോടെ അക്രമികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ തങ്ങളുടെ മാതാപിതാക്കളെ പ്രതികൾ അധിക്ഷേപിച്ചതായും പെൺകുട്ടികൾ പറഞ്ഞു. പരിക്കേറ്റ കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ അങ്കലേശ്വർ ജിഐഡിസി പൊലീസ് അന്വേഷണം തുടരുകയാണ്.






























