കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രികയല്ലെന്ന് വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാൽ മെഡിക്കൽ കോളേജിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീർത്ത് പറയാനാവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇവി ഗോപി പ്രതികരിച്ചു.
യുവതിയുടെ ശസ്ത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നേഴ്സുമാർ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതിൽ കുറവ് കണ്ടെത്തിയിരുന്നില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന വിവാദത്തിലാണ് ഇപ്പോൾ മെഡിക്കൽ കോളേജിന്‍റെ ഭാഗത്ത് നിന്ന് വിശദീകരണം വരുന്നത്. 30 കാരിയായ കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് കത്രിക കണ്ടെത്തുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്.