കോട്ടയം : കേന്ദ്ര ഓഫിസിന്റെ അനുമതിയില്ലാതെ സീ ഫൂഡ് ഹോട്ടൽ തുടങ്ങാൻ മത്സ്യഫെഡ് ജില്ലാ ഓഫിസ് 17 ലക്ഷം രൂപ ചെലവഴിച്ചതിൽ അന്വേഷണം. ഹോട്ടൽ തുടങ്ങിയുമില്ല, നിലവിലുണ്ടായിരുന്ന ഫിഷ് ഗാലക്സി അക്വേറിയം നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, മന്ത്രിയായിരുന്ന സജി ചെറിയാനുമായി അടുപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നാഗമ്പടത്ത് ഹോട്ടൽ സംരംഭത്തിനു ലക്ഷ്യമിട്ടതെന്നാണ് ആരോപണം. നഗരസഭയുടെ സ്ഥലത്ത് മത്സ്യഫെഡിന്റെ ഫിഷ് ഗാലക്സി അക്വേറിയം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും ആണ് ഹോട്ടലിനായി രൂപമാറ്റം വരുത്തിയത്. എന്നാൽ ഇതിനു മത്സ്യഫെഡിന്റെ തിരുവനന്തപുരം ഓഫിസിൽനിന്ന് അനുമതി ലഭിച്ചില്ല. മറ്റൊരു ആവശ്യത്തിനും സ്ഥലം ഉപയോഗിക്കരുതെന്നാണ് നഗരസഭയുമായുള്ള കരാറെന്നും മത്സ്യഫെഡിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശവും ഉണ്ടായി.
തുടർന്നു നഗരസഭയിൽനിന്നു താൽക്കാലിക അനുമതി നേടിയെന്ന വിശദീകരണക്കുറിപ്പോടെ നാഗമ്പടത്ത് ഹോട്ടൽ തുടങ്ങാനുള്ള ശ്രമം തുടർന്നു. കെട്ടിടത്തിന്റെ രൂപമാറ്റത്തിനു 17 ലക്ഷം രൂപ ചെലവായി. 10 ലക്ഷം രൂപ കരാറുകാരനു നൽകി. ബാക്കി 7 ലക്ഷത്തിനു വേണ്ടി ബില്ലുകൾ നൽകിയെങ്കിലും ഹെഡ് ഓഫിസ് ഫയൽ തടഞ്ഞുവച്ചു. 2018ലെ വെള്ളപ്പൊക്കത്തിൽ ഏറെ നാശനഷ്ടം ഉണ്ടായതോടെ നാഗമ്പടത്തെ ഫിഷ് ഗാലക്സി അക്വേറിയം പൂട്ടിയിരുന്നു. അതിനു ശേഷം സീ ഫൂഡ് റസ്റ്ററന്റ് തുടങ്ങാൻ മത്സ്യഫെഡ് 3 തവണ നഗരസഭയിൽ അപേക്ഷ നൽകി. ഏറ്റവും ഒടുവിൽ കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥലം ഏറ്റെടുക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. കരാർ ലംഘനം നടത്തിയെന്നാണ് നഗരസഭയുടെ വാദം.
മുനിസിപ്പൽ പാർക്കിനു സമീപം മൈതാനത്ത് പൂട്ടിയിട്ടിരിക്കുന്ന ‘ഫിഷ് ഗാലക്സി’ അക്വേറിയം’ ഏറ്റെടുക്കാനുള്ള നഗരസഭയുടെ തീരുമാനം പുറത്തുവന്നതോടെയാണ് മത്സ്യഫെഡിൽ വകുപ്പ്തല അന്വേഷണം ആരംഭിച്ചത്. ഇതേസമയം നഗരസഭയുടെ നീക്കങ്ങൾക്കു തടയിടുന്നതിനു മത്സ്യഫെഡ് ജില്ലാ ഓഫിസ് തിരക്കിട്ട ശ്രമവും ആരംഭിച്ചിട്ടുണ്ട്. അക്വേറിയത്തിനു മുന്നിലെ കാട് കഴിഞ്ഞ ദിവസം വെട്ടിത്തെളിച്ചു. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഓഫിസ് അധികൃതർ പ്രതികരിച്ചു.






























