ചെന്നൈ : തമിഴ്നാട് തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ തെന്നിന്ത്യൻ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി വൈസ് പ്രസിഡന്റ് ആർ. മഹേന്ദ്രൻ പാർട്ടി വിട്ടു. സംഘടനയിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ് രാജി. അതേസമയം മഹേന്ദ്രനെ ‘ചതിയൻ’ എന്നാണ് കമൽ ഹാസൻ വിശേഷിപ്പിച്ചത്. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു ‘പാഴ്ച്ചെടി’ കൂടി എംഎൻഎമ്മിൽനിന്ന് സ്വയം പുറത്തുപോയതിൽ സന്തോഷമുണ്ടെന്നും കമൽ പ്രതികരിച്ചു.
ആറ് മുതിർന്ന നേതാക്കൾ രാജിവെച്ച വാർത്ത പുറത്തുവന്ന ദിവസമായിരുന്നു പാർട്ടിയിലെ രണ്ടാമനായിരുന്ന മഹേന്ദ്രന്റെ രാജിവാർത്തയും വന്നത്. എ.ജി. മൗര്യ, എം. മുരുഗാനന്ദം, സി.കെ. കുമാരവേൽ, ഉമാദേവി തുടങ്ങിയവരാണ് രാജിവെച്ച മറ്റുള്ളവർ. 234 അംഗ നിയമസഭയിൽ ഒരു സീറ്റുപോലും എംഎൻഎമ്മിനു നേടാനായില്ല.
കോയമ്പത്തൂരിലെ സിംഗനല്ലൂർ മണ്ഡലത്തിലാണ് മഹേന്ദ്രൻ മത്സരിച്ചത്. തലപ്പത്ത് ഇരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കന്മാരാണ് പാർട്ടിയെ നയിക്കുന്നതെന്നും കമൽ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ രീതിയിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.