പത്തനംതിട്ട: സീതത്തോട് ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടില്‍ ഭരണ സമിതി, അംഗങ്ങള്‍, സിപിഎം നേതാക്കള്‍, ജീവനക്കാര്‍ എന്നിവരുടെ പങ്ക് വ്യക്തം. സെക്രട്ടറി കെയു ജോസിന്റെ തലയില്‍ മുഴുവന്‍ ഉത്തരവാദിത്തവും കെട്ടിവച്ച് പുറത്താക്കിയതിന് ശേഷം ഭരണ സമിതി അംഗങ്ങളും സിപിഎം നേതാക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പുറത്തു വിട്ട ജില്ലാ ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗം വസ്തുതകള്‍ മറച്ചു വച്ചു കൊണ്ടുള്ളത്.
ജോസിന്റെ ക്രമക്കേട് വിശദീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ 19 മുതല്‍ 24 വരെയും 43-ാം പേജുകളുമാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന്റെ ശേഷിക്കുന്ന പേജുകളില്‍ ബാങ്കിന്റെ മുന്‍ സെക്രട്ടറി കെഎന്‍ സുഭാഷ്, നിലവിലെ പ്രസിഡന്റ് ടിഎ നിവാസ്, സിപിഎം നേതാക്കളായ പിആര്‍ പ്രമോദ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ചട്ടം ലംഘിച്ച് എത്തിയതും വക മാറ്റിയതുമായ ലക്ഷങ്ങളുടെ കണക്കുകള്‍ ഉണ്ട്.
ഇതിന് പുറമേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സഹകരണ നിയമം ലംഘിച്ച മക്കളെ ബാങ്കില്‍ ജോലിക്ക് നിയമിച്ചു, വായ്പയെടുത്തു കുടിശിക വരുത്തി എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മറ്റി ആരോപിച്ചു. ജോസിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി വിഷയത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ്് ഷെമീര്‍ തടത്തില്‍, യൂത്ത്കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് ജോയല്‍ മുക്കരണത്ത് എന്നിവര്‍ പറഞ്ഞു.
കോടികളുടെ തട്ടിപ്പ് ഇല്ലായ്മ ചെയ്യാന്‍ സിപിഎം ഫ്രാക്ഷന്‍ നേതൃത്വം നല്‍കുന്ന സഹകരണ വകുപ്പ് നടത്തുന്ന വഴി വിട്ട നീക്കങ്ങളുടെ ഞെട്ടിക്കുന്ന കഥകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തു വിട്ടു. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എംജി പ്രമീളയാണ് അട്ടിമറിക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ബാങ്കില്‍ ക്രമക്കേട് കണ്ടാല്‍ മൂന്നു വര്‍ഷത്തിനകം ആര്‍ബിട്രേഷന്‍ നടപടി സ്വീകരിച്ചിരിക്കണം. അല്ലാത്ത പക്ഷം നിയമ സാധുത നഷ്ടമാകും. ഈ കാലയളവ് മറികടക്കാന്‍ വളരെ വ്യക്തമായ ഗെയിം പ്ലാനാണ് സഹകരണ വകുപ്പും സിപിഎമ്മും ചേര്‍ന്ന് നടപ്പാക്കിയിരിക്കുന്നത്. 1.63 കോടിയുടെ തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അത്രയും കണ്ടെത്താന്‍ രണ്ടു വര്‍ഷത്തെ അന്വേഷണം വേണ്ടി വന്നു. 2019 ഡിസംബറില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചട്ടം 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇനി ഈ റിപ്പോര്‍ട്ടിന്മേല്‍ വിവാദമുണ്ടാക്കി ഒരു വര്‍ഷം കൂടി തള്ളി നീക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് കെയു ജനീഷ്‌കുമാര്‍ എംഎല്‍എയും സിപിഎം ജില്ലാ നേതൃത്വവുമാണെന്ന് നേതാക്കള്‍ പറഞ്ഞു.
സീതത്തോട് ബാങ്കിനെതിരായ സമരം ശക്തമാക്കി മുന്നോട്ടു പോകാനാണ് തീരുമാനം. കെപിസിസി നേരിട്ട് സമരം നയിക്കും. ഇതിനായി പിടി തോമസ് എംഎല്‍എയെ നിയോഗിച്ചു. ഹൈക്കോടതിയില്‍ കേസു നടത്തുന്നത് ഉള്‍പ്പെടെ പിടി തോമസായിരിക്കും. സിപിഎമ്മിന് പ്രതിരോധത്തിനുള്ള ഏക മാര്‍ഗം കെയു ജോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നുവെന്ന് പറയുന്നതാണ്. എന്നാല്‍, ജോസിനെ ഒരു കാരണവശാലും തങ്ങള്‍ സംരക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ ഈ ആരോപണം ബാലിശമെന്ന് കണ്ട് കോണ്‍ഗ്രസ് തള്ളുകയും ചെയ്തു.
ജോസിനെതിരേ മാത്രമല്ല, മുന്‍ സെക്രട്ടറി കെഎന്‍ സുഭാഷ്, സിപിഎം പെരുനാട് ഏരിയാ കമ്മറ്റി അംഗം പിആര്‍ പ്രമോദ്, ബാങ്ക് പ്രസിഡന്റ് ടിഎ നിവാസ് എന്നിവരുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് ചട്ടവിരുദ്ധമായി പണം മാറ്റിയിട്ടുണ്ട് എന്ന് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാങ്ക് ഭരണ സമിതി അംഗങ്ങളായ സിപിഎം സീതത്തോട് ലോക്കല്‍ സെക്രട്ടറിയും മറ്റൊരു അംഗവും വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുണ്ട്. സഹകരണ നിയമം 44 പ്രകാരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കുടിശിക വരുത്തിയാല്‍ അവര്‍ അയോഗ്യരാകും. കൂടാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ മകന് ഈ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്. ഇതും കുറ്റകരമായ ചട്ടലംഘനമാണ്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് അംഗങ്ങള്‍ സിപിഐക്കാരാണ്. ഇവിടെ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ ഒന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് അവരും പറയുന്നു.
ബാങ്ക് ഭരണ സമിതിയുടെ അറിവോടെ വമ്ബന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ സെക്രട്ടറി കെഎന്‍ സുഭാഷിന്റെ കാലത്ത് ഭാര്യയുടെയും സഹോദരന്റെയും പേരില്‍ സ്വര്‍ണ പണയ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ആഭരണം പണയം വച്ചാല്‍ 84,000 രൂപ മാത്രമേ വായ്പ നല്‍കാവൂ. ഇവിടെ സുഭാഷിന്റെ ബന്ധുക്കള്‍ക്ക് 1.10 ലക്ഷം വരെയാണ് നല്‍കിയിരിക്കുന്നത്. വാഹനം ചെല്ലുന്ന വഴിയില്ലാത്ത ഏക്കര്‍ കണക്കിന് ഭൂമി ഈടായി വാങ്ങി 40 ലക്ഷം രൂപ വരെ വായ്പ നല്‍കിയിട്ടുണ്ട്. ഇതിപ്പോള്‍ നിഷ്‌ക്രിയ ആസ്തിയായി മാറി. വഴിയില്ലാത്ത ഈ ഭൂമിക്ക് കൂടി വന്നാല്‍ നാലു ലക്ഷം രൂപയാണ് മതിപ്പു വില. അതിനാണ് 40 ലക്ഷം വരെ വായ്പ നല്‍കിയിരിക്കുന്നത്. ഈ ഭൂമി ജപ്തി ചെയ്താല്‍ ബാങ്കിന്റെ മുതലും പലിശയും തിരിച്ചു കിട്ടില്ല.
കെയു ജോസ് മാത്രമാണ് ക്രമക്കേട് നടത്തിയതെന്നുള്ള ഭരണ സമിതിയുടെയും ജില്ലാ നേതൃത്വത്തിന്റെയും വാദങ്ങള്‍ അഴിമതി മൂടി വച്ച് എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം പ്രാദേശിക നേതൃത്വത്തെ രക്ഷിച്ചെടുക്കാനായിട്ടാണ് എന്നും കോണ്‍ഗ്രസ് ആരോപിച്ചു.എസ്ബി അക്കൗണ്ട് 3351-ലേക്ക് സസ്പെന്‍സ് അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ മുന്‍ സെക്രട്ടറി മാറ്റിയതായി കാണിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അക്കൗണ്ട് സിപിഎം ഏരിയാ കമ്മറ്റി അംഗവും സീതത്തോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ പിആര്‍ പ്രമോദിന്റെ പേരിലുള്ളതാണ്.
ജില്ലാ സഹകരണ ബാങ്കിന്റെ 2019 ഫെബ്രുവരി 13 ലെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃഷി ഭവന്‍ അഡ്വാന്‍സ് നിന്നും 2018-19 വര്‍ഷത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ ടിഎ നിവാസിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് 75,000 രൂപ മാറ്റിയെന്ന് പറയുന്നു. ഇത് വളം ഇടപാടിലെ കമ്മീഷനാണ്. ഈ അക്കൗണ്ടിലേക്ക് നിരവധി തവണ പണം സസ്പെന്‍സ് അക്കൗണ്ടില്‍ നിന്നും വക മാറ്റിയിട്ടുണ്ട്.ബാങ്കില്‍ നടന്ന ക്രമക്കേട് ഏഴു വര്‍ഷമായിട്ടും അറിഞ്ഞിട്ടില്ലെന്നാണ് ഭരണ സമിതി പറയുന്നത്. പ്രസിഡന്റ്, സെക്രട്ടറി, അക്കൗണ്ടന്റ്, കാഷ്യര്‍ എന്നിവര്‍ അറിയാതെ അസിസ്റ്റന്റ് സെക്രട്ടറി ജോസ് പണം തിരിമറി നടത്തി എന്ന് പറയുന്നത് ബാലിശമാണ്.
ബാങ്ക് കമ്ബ്യൂട്ടര്‍വല്‍ക്കരിച്ചതാണെങ്കിലും ലഡ്ജര്‍ സൂക്ഷിക്കുന്നുണ്ട്. കമ്ബ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനൊപ്പം ലഡ്ജറിലും കണക്ക് എഴുതി സൂക്ഷിക്കാറുണ്ട്. ഇതില്‍ കാഷ്യറും സെക്രട്ടറിയും ഒപ്പിടേണ്ടതുണ്ട്. ബാങ്ക് പ്രസിഡന്റ് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഈ കണക്ക് പരിശോധിക്കണം. അതൊന്നും നടക്കാതെ അസിസ്റ്റന്റ് സെക്രട്ടറി മാത്രം തട്ടിപ്പു നടത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
ബാങ്കിന്റെ മുന്‍ സെക്രട്ടറിയും സിപിഎം ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയുപഞ്ചായത്ത് സെക്രട്ടറിയും മുന്‍ സീതത്തോട് ലോക്കല്‍ സെക്രട്ടറിയുമായ കെഎന്‍ സുഭാഷിന്റെ കാലത്ത് വമ്ബന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. സിപിഎം നേതാക്കളുടെ തട്ടിപ്പ് വ്യക്തമാക്കുന്ന സഹകരണ വകുപ്പ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
ക്രമക്കേട് പുറത്തു വന്നതു മുതല്‍ ബാങ്കിലേക്ക് എത്തുന്ന നിക്ഷേപങ്ങള്‍ ദുരൂഹമാണ്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് വെളിയില്‍ നിന്ന് കോന്നി എംഎല്‍എയുടെയും ബിനാമികളുടെയും മാഫിയകളുടെയും കരാറുകാരുടെയും സഹായത്തോടെ സാമ്ബത്തിക പ്രതിസന്ധി മറി കടക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് രേഖകളില്‍ കൃത്രിമം കാട്ടി ഉറവിടം മറച്ചു വയ്ക്കുന്നു. ബാങ്കിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തു വിടുന്നത് വ്യാജകണക്കുകളാണ്. വായ്പകളില്‍ പകുതിയും നിഷ്‌ക്രിയ ആസ്തികളാണ്. ജില്ലാ സഹകരണ ബാങ്കില്‍ മാത്രം ഏഴരക്കോടി രൂപയുടെ ബാധ്യത ഉണ്ട്. നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ആസ്തികളുടെ ബാധ്യത തുടരുകയാണ്. എംഎല്‍എയാണ് ബാങ്കിന്റെ പ്രതിസന്ധി മറികടക്കാന്‍ ഓടി നടക്കുന്നത്. വന്‍തുക ഡെപ്പോസിറ്റ് ചെയ്തവര്‍ അത് മടക്കി ചോദിക്കുമ്ബോള്‍ ഒന്നുകില്‍ മാസങ്ങള്‍ കഴിഞ്ഞുള്ള തീയതി വച്ച് ചെക്ക് നല്‍കും. അല്ലെങ്കില്‍ എംഎല്‍എ അവരെ വിളിച്ച് സാവകാശം ചോദിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.