തിരുവനന്തപുരം : സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതോടെ, വൈസ് ചാന്‍സലര്‍ നിയമനം നിയമപോരാട്ടത്തിലേക്കു നീങ്ങാന്‍ സാധ്യത. അതേസമയം, സര്‍വകലാശാലകള്‍ സഹകരിച്ചില്ലെങ്കില്‍ വി.സി. നിയമനത്തില്‍ സ്വന്തംനിലയില്‍ മുന്നോട്ടുപോവാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായി അറിയുന്നു. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യു.ജി.സി. പ്രതിനിധികളുടെ പേരുകള്‍ ഗവര്‍ണര്‍ വാങ്ങിക്കഴിഞ്ഞു. യു.ജി.സി. പ്രതിനിധിക്കുപുറമേ, ഗവര്‍ണറുടെയും സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സെര്‍ച്ച് കമ്മിറ്റി. 15-നുള്ളില്‍ പ്രതിനിധിയെ നല്‍കാനാണ് സര്‍വകലാശാലകള്‍ക്കുള്ള നിര്‍ദേശം. വി.സി.മാരുടെ ഹിയറിങ് 24-ന് രാജ്ഭവനില്‍ തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ചിൽ പുതിയ വി.സി.മാരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവര്‍ണര്‍.ചാന്‍സലറുടെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാന്‍ സെനറ്റ് യോഗങ്ങള്‍ വിളിക്കാന്‍ സര്‍വകലാശാലകള്‍ ഒരുക്കംതുടങ്ങി. ‘കേരള’യില്‍ 16-നാണ് യോഗം. കണ്ണൂര്‍, എം.ജി., ഫിഷറീസ്, കാര്‍ഷികം, കെ.ടി.യു., മലയാളം, കുസാറ്റ് സര്‍വകലാശാലകളിലൊക്കെ വൈകാതെ യോഗം നടക്കുമെന്ന് അറിയുന്നു. ഗവര്‍ണറുടെ കത്തനുസരിച്ച് സര്‍വകലാശാലയുടെ പ്രതിനിധിയെ നല്‍കണമോ വേണ്ടയോ എന്നതില്‍ സെനറ്റ് തീരുമാനമെടുക്കേണ്ടിവരും. എന്തായാലും ചാന്‍സലര്‍ ആവശ്യപ്പെട്ടാല്‍ സെനറ്റ് വിളിച്ചുചേര്‍ക്കാതിരിക്കാനാവില്ല.





























