കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ സാധ്യത. പാസ്‌പോർട്ട് നിഷേധിച്ച നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ-മാധ്യമ സമൂഹങ്ങളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അധികൃതർ നടപടി പുനഃപരിശോധിക്കുന്നത്. പാസ്‌പോർട്ട് അപേക്ഷ മടക്കിയ നടപടി അധികൃതർ ഉടൻ തന്നെ തിരുത്തിയേക്കുമെന്നാണ് ലഭ്യമായ സൂചന.ആർ.രാജഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഐക്യദാർഢ്യം അറിയിച്ചത്.
വിഷയത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന സൂചനയും ഈ സന്ദർശനം നൽകുന്നുണ്ട്.ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (DUJ), കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (KUWJ), നാഷണൽ അലയൻസ് ഓഫ് ജേണലിസ്റ്റ്സ് (NAJ) തുടങ്ങിയ പ്രമുഖ മാധ്യമ സംഘടനകളും രാജഗോപാലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിർഭയവും സത്യസന്ധവുമായ പത്രപ്രവർത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഭരണകൂടം നിരന്തരം വേട്ടയാടുന്നതെന്ന് സംഘടനകൾ ആരോപിച്ചു. എസ്ഐആറിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. എന്നിട്ടും മതിയായ കാരണമില്ലാതെ പാസ്‌പോർട്ട് നിഷേധിച്ച നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നും മാധ്യമ സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു.





























