രാജസ്ഥാന്‍ : ക്ഷേത്രത്തിലെ ജോലിയിൽ നിന്ന് ഒഴിയാൻ കമ്മിറ്റിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയതിൽ മനംനൊന്തം സ്വയം തീ കൊളുത്തിയ മുതിർന്ന പൂജാരി മരിച്ചു. രാജസ്ഥാനിലെ ജയ്പൂർ മുർലിപുരയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. 60കാരനായ ഗിരിരാജ് പ്രസാദ് ശർമയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പരാതി പ്രകാരം ഏഴ് പേർക്കെതിരെ കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വികസന സമിതിയംഗങ്ങളായ ദിനേശ് ധരിയാൽ, മൂൽചന്ദ് മൻ, സൻവർമൽ അഗർവാൾ, രാം കൃഷ്ണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ശങ്കർ ജോഷി, അശോക് ഝലാനി, മലിറാം സ്വാമി എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളത്. പൂജാരിയുടെ മരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിരവധി ഗ്രാമീണർ പൂജാരിയെ പിന്തുണച്ച് ക്ഷേത്ര പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.





























