തൃശ്ശൂർ: തൃശ്ശൂർ നഗര മധ്യത്തിൽ പൊലീസിന്റെ മൂക്കിൻതുമ്പത്ത് തുടർച്ചയായി മോഷണങ്ങൾ നടത്തി പൊലീസിനെ വട്ടം കറക്കിയ പത്തൊമ്പതുകാരൻ ഒടുവിൽ പിടിയിൽ.. അസം ദിബ്രുഗഡ് സ്വദേശിയാണ് തിരുനെൽവേലിയിൽ വെച്ച് പോലീസിൻ്റെ പിടിയിലായത്. മൂന്ന് മാസം നീണ്ട അതിവിദഗ്ധമായ ഒളിച്ചോട്ടത്തിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്. ഓരോ മോഷണത്തിന് ശേഷവും ട്രെയിൻ മാർഗ്ഗം തുടർച്ചയായി സഞ്ചരിക്കുകയും, നിരന്തരം ഫോണും സിം കാർഡുകളും മാറ്റി പോലീസ് നിരീക്ഷണത്തെ മറികടക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.
ഫെബ്രുവരി 12-ന് ഡിഐജി ഓഫീസിന് തൊട്ടടുത്തുള്ള മാരിയമ്മൻ കോവിലിലും ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും ഇയാൾ നടത്തിയ മോഷണം പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. കഴിഞ്ഞയാഴ്ച വീണ്ടും തൃശ്ശൂരിലെത്തി കുളശ്ശേരി ക്ഷേത്രത്തിൽ മോഷണം നടത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയുടെ ഒളിത്താവളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും, സൈബർ സെല്ലിന്റെയും പ്രത്യേക സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ നീക്കമാണ് ഒടുവിൽ പ്രതിയെ തിരുനെൽവേലിയിൽ നിന്ന് പിടികൂടാൻ സഹായിച്ചത്.





























