തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ എഫ്സിആർഎ ലൈസൻസ് പുതുക്കി നൽകുന്നത് നിഷേധിച്ച കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. നിയമത്തിലെ വകുപ്പുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയാകില്ലെന്നും നിരസിക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാതെ FCRA റിന്യൂവൽ നിഷേധിക്കാനാകില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
ഹർജിക്കാരായ സംഘടനയിൽ നിന്ന് വിഴിഞ്ഞം സമരക്കാർക്ക് പണം കൈമാറിയതിന് യാതൊരുവിധ സാമ്പത്തിക തെളിവുകളും സമർപ്പിക്കാൻ കേന്ദ്രത്തിന് സാധിച്ചില്ലെന്നും ആരോപണത്തിൽ തെളിവില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അനാവശ്യ പ്രവർത്തനങ്ങളായി വിശേഷിപ്പിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ സർക്കാർ തീരുമാനങ്ങൾ കോടതി പരിശോധനയ്ക്ക് അതീതമല്ലെന്നും നിരീക്ഷിച്ച കോടതി FCRA റിന്യൂവൽ നിഷേധിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കി. സംഭവത്തിൽ മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി.






























