പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്നത് നിരവധി ക്രൂരതകൾ. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്നും യുവതി. പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് രാഹുൽ വാഗ്ദാനം നൽകി. തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചെന്നും ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹത്തിന് വളരെ വേഗം സമ്മതിക്കുമെന്നും പറഞ്ഞെന്നും യുവതി പൊലീസിനോട് വീഡിയോ കോൺഫറസിലൂടെ വ്യക്തമാക്കി. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ വരാൻ വൈകും എന്നായിരുന്നു മറുപടി.
പൊതുപ്രവർത്തകൻ ആയതിനാലും പാർലമെന്റ് തെരഞ്ഞെടുപ്പ് സമയം ആയതിനാലും പൊതുവിടത്തിൽ കാണാനാകില്ലെന്ന് രാഹുൽ പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് റൂം ബുക്ക് ചെയ്ത് കാത്തിരുന്നു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുംമുമ്പേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗികാക്രമണമാണ് നേരിടേണ്ടി വന്നത്. മുഖത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാവുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും അധിഷേപിക്കുകയും ചെയ്തു.





























