വർക്കല : യുവതിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചശേഷം പണവും സ്കൂട്ടറുമായി കടന്ന പ്രതി പിടിയിൽ. വർക്കല രഘുനാഥപുരം കടയിൽ വീട്ടിൽ ഷാക്കർ (37) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്.
വടശ്ശേരിക്കോണം ഭാഗത്ത് വാടകവീട് നോക്കാനെത്തിയ യുവതിയെ സമീപിച്ച ഷാക്കർ വീട് തരപ്പെടുത്തി നൽകാമെന്നറിയിച്ചു. വീട് നോക്കാനെന്ന് പറഞ്ഞ് കാറിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട് വാടകക്കെടുത്ത് നൽകിയശേഷം അവിടെ വെച്ചും പീഡനത്തിനിരയാക്കി.
തുടർന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും യുവതിയുടെ സ്കൂട്ടറും കൈക്കലാക്കി പ്രതി കടന്നുകളയുകയായിരുന്നു. ചടയമംഗലത്തും മറ്റും ഒളിവിൽ കഴിഞ്ഞിരുന്ന ഷാക്കർ ദളവാപുരത്ത് താമസിക്കുന്ന സഹോദരിയെ കാണുന്നതിനായി എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചു.
തുടർന്നാണ് റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാനുപയോഗിച്ച കാറും തട്ടിയെടുത്ത സ്കൂട്ടറും പോലീസ് കണ്ടെടുത്തു.
പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ഫിറോസ്ഖാൻ, എ.എസ്.ഐ ബിജുകുമാർ, സുനിൽരാജ്, ഡിവൈ.എസ്.പിയുടെ കുറ്റാന്വേഷണ സംഘത്തിലെ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ബൈജു, ഹരീഷ്, ഷൈജു, കണ്ണൻ പിള്ള, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്