പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ പിടികൂടി. കല്ലൂപ്പാറ ചെങ്ങരൂർ പാട്ടത്തിൽ വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ മകൻ സുധീഷ് കുമാറാ(42)ണ് കീഴ്വായ്പ്പൂർ പോലീസ് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അറസ്റ്റിലായത്. തിങ്കൾ വൈകീട്ട് മൂന്നുമണിക്കാണ് സംഭവം. സ്കൂളിൽ നിന്നും സ്കൂൾ ബസ്സിൽ ചെങ്ങന്നൂർ ഇറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് ഇയാൾ ലൈംഗികമായി അതിക്രമം കാട്ടിയത്. ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് അമ്മ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു.
വനിതാപോലീസ് വീട്ടിലെത്തി മാതാവിന്റെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു കുട്ടിയുടെ മൊഴിപ്രകാരം എസ് ഐ സുരേന്ദ്രൻ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ചെങ്ങരൂരുള്ള വീട്ടിൽ നിന്നും പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോണിലൂടെ കുട്ടിയെ കാണിച്ച് ഉറപ്പാക്കിയശേഷം വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിനൊപ്പം, എസ് ഐ സുരേന്ദ്രൻ കെ, എ എസ് ഐ അതു, സി പി മാരായ ജെയ്സൺ, ജെസ്ന ,ശരണ്യ. രതീഷ്, അൻസീം, ശശികാന്ത്, സജിൽ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.





























