ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചേരാൻ യുവതിക്ക് നിർദേശം നൽകി. നേരിട്ടെത്തി മൊഴി നൽകാമെന്ന് യുവതി പോലീസിനെ അറിയിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറുടെയും അപകടസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മാവേലിക്കര മജിസ്ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തുന്നത്.
ആശുപത്രിയിലെത്തി പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തി കൂടുതൽ വകുപ്പുകൾ ചുമത്തും. ആശുപത്രിയിലെ സിസിടിവി ക്യാമറകളും പരിശോധിക്കും. മനുഷ്യാവകാശ കമ്മീഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുള്ളത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.





























