കൊച്ചി : മനുഷ്യന്‍റെ മാംസം നീ കഴിച്ചോ ? പോലീസിന്‍റെ ചോദ്യത്തിന് മുന്നില്‍ ചിരിച്ചു കൊണ്ട് ഷാഫിയുടെ മറുപടി. ഇലന്തൂർ നരബലിയിൽ മനുഷ്യ മനസ്സാക്ഷി ഞെട്ടിയപ്പോഴും ചോദ്യം ചെയ്യലിനു മുന്നിൽ ഒരു കൂസലുമില്ലാതെ മുഹമ്മദ് ഷാഫിയുടെ നിൽപ്പ്. കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത തേടാനായിരുന്നു പോലീസിന്‍റെ ശ്രമം. എന്നാൽ ഷാഫി ഇതൊന്നും വലിയ കാര്യമാക്കിയിട്ടില്ല.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഷാഫിയിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാന്‍ കിട്ടീട്ടില്ല. സംഭവത്തിലെ പ്രധാന ആള്‍ ഷാഫി ആയതിനാൽ തന്നെ ഇരട്ട നരബലി വരെയുള്ള ആസൂത്രണത്തിന്‍റെ വിവരം കിട്ടേണ്ടത് ഷാഫിയിൽ നിന്നാണ്. ചോദ്യം ചെയ്യലിനായി ഒട്ടേറെ തന്ത്രങ്ങൾ പോലീസ് പുറത്തിറക്കി. ഒന്നിലധികം സംഘങ്ങൾ രാവും പകലും ഷാഫിയിൽ നിന്ന് വിവരങ്ങൾ തേടാൻ ശ്രമിച്ചതായാണ് വിവരം.
പക്ഷേ മനപ്പൂർവം അന്വേഷണത്തെ വഴിതിരിച്ചുവിടുകയാണ് ഇയാളുടെ ശ്രമം. അതുകൊണ്ടാണ് ഇലന്തൂരിൽ പോയി വീണ്ടും മൃതദേഹമുണ്ടോയെന്ന് പോലീസ് പരിശോധിച്ചതും ഷാഫിയിൽനിന്നും മറ്റ് പ്രതികളിൽനിന്നും വ്യക്തമായ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതും.





























