ഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ മഠങ്ങൾ. അദ്വൈതാചാര്യൻ ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളും ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആചാരവിരുദ്ധമായി ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുംമുമ്പേ വിഗ്രഹപ്രതിഷ്ഠ നടത്തുകയാണെന്നും അനാവശ്യമായി ധൃതിപിടിക്കുകയാണെന്നുമാണ് മഠങ്ങളുടെ നിലപാട്. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകത്തിലെ ശൃംഗേരി എന്നിവിടങ്ങളിലാണ് ശങ്കരാചാര്യ മഠങ്ങളുള്ളത്.
നാലുമഠങ്ങളും ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച ജോഷിമഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി വിയോജിപ്പ് പരസ്യപ്പെടുത്തി. മതഗ്രന്ഥങ്ങളെ മറികടന്നാണ് വിഗ്രഹപ്രതിഷ്ഠയെന്ന് അദ്ദേഹം വിമർശിച്ചു. ഇക്കാര്യം തങ്ങൾ പറയുമ്പോൾ മോദിവിരുദ്ധരാണെന്ന് ആരോപിക്കും. തങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരല്ല, അതോടൊപ്പം ധർമശാസ്ത്രങ്ങൾക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.





























