തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസില്‍ മുഖ്യ പ്രതിഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കി. തൈയ്ക്കാട് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത് അതീവ രഹസ്യമായാണ്. ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത് ഗ്രീഷ്മയാണ്. ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോള്‍ഡന്‍ കാസ്റ്റല്‍ റിസോര്‍ട്ടില്‍ താമസിച്ചിട്ടില്ലെന്ന് വാദിച്ചാല്‍ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന. ഫലവും പോലീസിന് കിട്ടിയിട്ടുണ്ട്. കേസില്‍ 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം നല്‍കാന്‍ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഫലം പുറത്തു വിടൂ എന്നാണ് സൂചന.
ഗ്രീഷ്മയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്ന സമയത്താണ് തമിഴ്‌നാട്ടിലെതെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചത്. പതിവ് മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയില്‍ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാല്‍ ഗൈനക്കോളജിസ്റ്റ് പരിശോധിച്ച് തുടങ്ങിയപ്പോഴാണ്‌ഇത് സാധാരണ ഗതിയിലുള്ള മെഡിക്കല്‍ ചെക്കപ്പ് അല്ല എന്ന് മുഖ്യ പ്രതി ഗ്രീഷ്മ തിരിച്ചറിഞ്ഞത്.
പിന്നീട് കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി അട്ടകുളങ്ങര വനിത ജയിലില്‍ എത്തിയ ശേഷമാണ് അന്വേഷണ സംഘം തൈയ്ക്കാട് ആശുപത്രിയില്‍ എത്തിച്ചതും പരിശോധന നടത്തിയതും അടക്കമുള്ള കാര്യങ്ങള്‍ വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത്. മധുര ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ കോടതി കാര്യങ്ങളില്‍ സഹായിക്കാന്‍ ഇദ്ദേഹം നെയ്യാറ്റിന്‍കര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃപ്പരപ്പിലെ ഗോള്‍ഡണ്‍ കാസ്റ്റല്‍ റിസോര്‍ട്ടില്‍ ഷാരോണിനൊപ്പം ഗ്രീഷ്മ പോയിട്ടില്ലെന്ന് വാദിച്ചാല്‍ അത് മറികടക്കാനുള്ള തെളിവായാണ് പോലീസിന്റെ കന്യാകത്വ പരിശോധനയെ ഗ്രീഷ്മയുടെ അഭിഭാഷകന്‍ കാണുന്നത്.
അതു കൊണ്ട് തന്നെ മറുതന്ത്രങ്ങള്‍ മെനയുകയാണ് മധുര കോടതിയിലെ അഭിഭാഷകനും സംഘവും. പോലീസ് കസ്റ്റഡിയില്‍ ഇരിക്കവെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടില്‍ എത്തിച്ചപ്പോഴാണ് തൃപ്പരപ്പില്‍ താമസിച്ച ഹോട്ടല്‍ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. ഷാരോണ്‍ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോള്‍ഡന്‍ കാസ്റ്റിലില്‍ എത്തുകയായിരുന്നു. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകല്‍ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. വാട്ടര്‍ ഫാളിനോടു ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച റിസോര്‍ട്ടാണ് ഗോള്‍ഡണ്‍ കാസ്റ്റില്‍.
ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ജൂലൈ മാസത്തിലും ഇരുവരും ചേര്‍ന്ന് റൂം എടുത്തതായി ഗ്രീഷ്മ പറഞ്ഞു. അന്ന് രണ്ട് ദിവസമാണ് താമസിച്ചത്. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ എത്തിയതിനാല്‍ മറ്റു സംശയങ്ങള്‍ തോന്നിയില്ലെന്നും ഹോട്ടല്‍ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു. ഹോട്ടല്‍ രേഖകളില്‍ ഷാരോണ്‍ രാജിന്റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം അതിന്റെ പകര്‍പ്പും ശേഖരിച്ചു. ഗ്രീഷ്മ വീട്ടില്‍ നിന്നിറങ്ങിയത് കോളേജിലെ ടൂറിന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു.
വീട്ടുകാരെ കബളിപ്പിക്കായി ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേര് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും തിരിച്ചെത്തിയ ശേഷം കോളേജിലെ ടൂര്‍ വിശേഷങ്ങള്‍ തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്തു. പഠനത്തില്‍ മിടുക്കിയായിരുന്നതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ ഹണിമൂണ്‍ ട്രിപ്പായിരുന്നു ആ യാത്രയെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല. ഷാരോണിന് ഗ്രീഷ്മ അയച്ച വാട്‌സ് ആപ് ഓഡിയോയുടെ വിശ്വാസ്യത പരിശോധിക്കാന്‍ ആകാശവാണിയില്‍ എത്തിച്ച് ഗ്രീഷ്മയുടെ വോയ്‌സ് ടെസ്റ്റും അന്വേഷണ സംഘം നടത്തിയിരുന്നു.
എന്നാല്‍ കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും അടക്കമുള്ള കാര്യങ്ങള്‍ തമിഴ്‌നാട് പോലീസിന് കൈമാറുമെന്ന് സൂചനയുണ്ട്.
കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്‍കിക്കഴിയുമ്പോള്‍ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.കുറ്റകൃത്യം തമിഴ്‌നാട്ടില്‍ നടന്നതിനാല്‍ കേരള പോലീസിന്റെ അന്വേഷണം തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് എ.ജി. പറയുന്നു.
നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ഗ്രീഷ്മ ശ്രമം തുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. നെയ്യൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വച്ചായിരുന്നു ആദ്യ വധശ്രമമെന്ന് ഗ്രീഷ്മയുടെ മൊഴിയിലുണ്ട്. ക്രിസ്റ്റ്യന്‍ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വെച്ചാണ് ജ്യൂസ് നല്‍കിയത്.
ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിത്തുറ പഴയ പാലത്തില്‍ വെച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി വധിക്കാന്‍ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ വകവരുത്തിയത്