ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ലെസ്റ്റർ സിറ്റിയാണ് ലിവർപൂളിനെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തിൽ ടോട്ടനത്തെ സതാംപ്ടൺ സമനിലയിൽ തളച്ചു. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിങ്പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ പരാജയപ്പെട്ടത്. 59-ാം മിനിറ്റിൽ അഡെമോല ലൂക്ക്മാൻ ലെസ്റ്ററിന് വേണ്ടി വിജയഗോൾ നേടി. ലിവർപൂളിന്റെ ഗോളെന്നുറച്ച നാലിലധികം ഷോട്ടുകൾ തടഞ്ഞ ലെസ്റ്റർ ഗോൾകീപ്പറും നായകനുമായി കാസ്പെർ ഷ്മൈക്കേലാണ് ടീമിന്റെ വിജയശിൽപി. മത്സരത്തിൽ ലിവർപൂളിന് പെനാൽട്ടി വരെ ലഭിച്ചിട്ടും ഗോളടിക്കാനായില്ല. പെനാൽട്ടി കിക്കെടുത്ത സൂപ്പർ താരം മുഹമ്മദ് സലയുടെ ഷോട്ട് തട്ടിയകറ്റി ഷ്മൈക്കേൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഈ തോൽവിയോടെ 19 മത്സരങ്ങളിൽ നിന്ന് 41 പോയന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. 18 മത്സരങ്ങളിൽ നിന്ന് 25 പോയന്റുള്ള ലെസ്റ്റർ ഒൻപതാം സ്ഥാനത്താണ്.
ടോട്ടനവും സതാംപ്ടണും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ടോട്ടനത്തിനുവേണ്ടി പെനാൽട്ടിയിലൂടെ സൂപ്പർ താരം ഹാരി കെയ്നും സതാംപ്ടണുവേണ്ടി നായകൻ ജെയിംസ് വാർഡ് പ്രൗസും ഗോളടിച്ചു. 39-ാം മിനിറ്റിൽ പത്തുപേരായി ചുരുങ്ങിയിട്ടും സതാംപ്ടൺ ടോട്ടനത്തെ സമനിലയിൽ പിടിച്ചു. രണ്ട് തവണ ലക്ഷ്യം കണ്ടിട്ടും ടോട്ടനത്തിന് അനുകൂലമായി റഫറി ഗോൾ വിധിച്ചില്ല. ഈ സമനിലയോടെ ടോട്ടനം 17 മത്സരങ്ങളിൽ നിന്ന് 30 പോയന്റുമായി ആറാം സ്ഥാനത്തെത്തി. സതാംപ്ടൺ 13-ാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ പരാജയപ്പെടുത്തിയപ്പോൾ വെസ്റ്റ് ഹാം ഒന്നിനെതിരേ നാലുഗോളുകൾക്ക് വാറ്റ്ഫോർഡിനെ തകർത്തു.





























