മുബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്‍റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്ച രാത്രി വൈകിയാണ് രോഹിത് ഷെട്ടിയുടെ ജുഹു റെസിഡന്‍സിന് പുറത്ത് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തെതുടര്‍ന്ന് പോലീസ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പ്രദേശം പോലീസ് നിയന്ത്രണത്തിലാക്കി.
വെടിവെപ്പ് സംബന്ധിച്ച് എല്ലാകാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നും മുബൈ പോലീസ് കമ്മീഷണര്‍ പറഞ്ഞു. അന്താരാഷ്ട്ര ഗുണ്ടാസംഘങ്ങളയടക്കം പൊലീസ് സംശയിക്കുന്നുണ്ട്. രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.





























