കൊച്ചി : എറണാകുളം തൃക്കാക്കരയിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ച കടയുടമയെയും ജീവനക്കാരനെയും യുവാക്കൾ ചേർന്ന് മർദിച്ചതായി പരാതി. തൃക്കാക്കരയിലെ ‘ടീ കമ്പനി’ എന്ന സ്ഥാപനത്തിലാണ് സംഭവം. ആക്രമണത്തിൽ കടയുടമ തൻസിൽ, അസം സ്വദേശിയായ ജീവനക്കാരൻ അബ്ബാസ് എന്നിവർക്കാണ് മർദനമേറ്റത്. തൻസിലിൻ്റെ മുഖത്തും മൂക്കിനും ചെവിക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
ഇൻഫോ പാർക്കിനുള്ളിലുള്ള ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവർ പതിവായി ഇതേ കടയിൽ എത്തി ചെറുകടികളും ചായയും കുടിച്ച ശേഷം മുങ്ങുകയാണ് പതിവെന്ന് പരുക്കേറ്റ കടയുടമ പറഞ്ഞു. ഇന്നലെ ഞായറാഴ്ചയായതിനാൽ കടയിൽ തിരക്കു തീരെ കുറവായിരുന്നു. പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങിയ ഇവരോട് പണം തന്നിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരനെയും പിന്നീട് കടയുടമയെയും ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടി. പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.






























