കാഠ്മണ്ഡു: സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള കടുത്ത വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ നേപ്പാൾ ആഭ്യന്തര മന്ത്രി സുധൻ ഗുരുങ് രാജിവച്ചു. അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപാണ് നാടകീയമായ ഈ രാജി. തന്റെ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് സ്ഥാനമൊഴിയുന്നതെന്ന് ഗുരുങ് അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യം അന്വേഷണത്തെ ബാധിക്കാതിരിക്കാനും താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നേപ്പാളിൽ അഴിമതിക്കെതിരെയും സുതാര്യതയ്ക്ക് വേണ്ടിയും പോരാടുന്ന ‘ജനറേഷൻ ഇസഡ്’ പ്രസ്ഥാനത്തിന്റെ മുൻനിര മുഖമായിരുന്നു 36 വയസ്സുകാരനായ സുധൻ ഗുരുങ്. തന്റെ ഓഹരി പങ്കാളിത്തത്തെയും നിക്ഷേപങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഉയർന്ന ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ധാർമ്മികത സ്ഥാനത്തേക്കാൾ വലുതാണ്” എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വ്യവസായി ദീപക് ഭട്ടുമായുള്ള ബന്ധം പുറത്തുവന്നതാണ് ഗുരുങ്ങിന് തിരിച്ചടിയായത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ സുധൻ ഗുരുങ്, ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായതിന് പിന്നാലെ മാർച്ച് 27-നാണ് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. അധികാരമേറ്റയുടൻ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി ഗുരുങ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ബാലേന്ദ്ര ഷാ സർക്കാരിന് ഗുരുങ്ങിനെതിരെയുള്ള ആരോപണങ്ങൾ വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സുധൻ ഗുരുങ്ങിന്റെ രാജി കത്ത് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സ്വീകരിച്ചു. ഇതോടെ ആഭ്യന്തര വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് ഷാ സർക്കാർ ആവർത്തിക്കുമ്പോഴും, മന്ത്രിസഭയിലെ പ്രമുഖ അംഗം തന്നെ സാമ്പത്തിക വിവാദത്തിൽപ്പെട്ട് പുറത്തുപോയത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഗുരുങ്ങിനെതിരെയുള്ള അന്വേഷണം ഏത് രീതിയിൽ മുന്നോട്ട് പോകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.






























