വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് വീട് വെച്ച് നൽകാം എന്ന് പറഞ്ഞ് സിദ്ദിഖ് വഞ്ചിച്ചു എന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെ നിയമ നടപടിക്ക് ടി സിദ്ദിഖ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും. തനിക്കെതിരെ കള്ള പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി സിദ്ദിഖിന്റെ പരാതി. ഫെയ്സ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി സിദ്ദിഖ് പറഞ്ഞു. ചൂരൽമലയിലെ ശ്രുതിയെ ടി. സിദ്ധിഖ് പറഞ്ഞു പറ്റിച്ചുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചത്.
120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധിഖ് പറയുന്നത് ഇപ്പോഴും ഫെയ്സ്ബുക്ക് പേജിലുണ്ട്. ഇതു വരെ വീടു കൊടുത്തില്ല. വാഗ്ദാനത്തെ തുടർന്ന് ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോൾ പണം തിരികെ നൽകാം, ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും ആയിരുന്നു റഫീഖ് പറഞ്ഞത്. റീൽസ് എടുക്കാൻ വേണ്ടിയും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും ശ്രുതിയുടെ സാഹചര്യം ഉപയോഗിച്ചുവെന്നും റഫീഖ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.





























