കൊച്ചി : സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവർ സിനിമാ മേഖലയിൽ ഉണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.
സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തേ വിവരമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇയാൾ പല സിനിമകൾക്കും പണം നൽകിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തൽ.
ഫൈസൽ ഫരീദ് സിനിമാ മേഖലയുമായി ബോധപൂർവം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിർമാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കർ ആരോപിക്കുന്നു. ബിഗ് ബജറ്റ് സിനിമകളിൽ ഇത്തരത്തിൽ പണം എത്തുന്നുണ്ട്. ശരിയല്ലാത്ത രീതികളിൽ സിനിമയിൽ വൻതോതിൽ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ട്. അവർക്കൊക്കെ ഇക്കാര്യമറിയാം. ഇതുസംബന്ധിച്ച് എൻഐഎ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിയാദ് കോക്കർ ആവശ്യപ്പെട്ടു.