ലഖ്നൗ : ഇ.ഡി കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി. ലഖ്നൗ ജില്ലാ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബുധനാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. മുലായം സിങ് യാദവിന്‍റെ നിര്യാണത്തെ തുടർന്നാണ് നടപടി. പല തവണ മാറ്റി വച്ച ശേഷമാണ് ഹര്‍ജി ഇന്ന് ലഖ്നൗ കോടതി പരിഗണിക്കാനിരുന്നത്.
സെപ്തംബർ 29ന് പരിഗണിച്ച കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ജഡ്ജ് ഇന്നും അവധിയായതിനാലാണ് അന്ന് മാറ്റിയത്. അതിനു മുമ്പ് രണ്ടാഴ്ച മുമ്പ് പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍ എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് കാപ്പന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. യു.എ.പി.എ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചിരുന്നു.





























