മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് ശേഷം കഷണങ്ങളാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേതായിരുന്നുവെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്. കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണോ എന്ന സംശയം ആദ്യം പോലീസ് ഉയര്‍ത്തിയിരുന്നെങ്കിലും ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങള്‍ കൈയ്യില്‍ കരുതിയാണ് ഫര്‍ഹാനയും സംഘവും ഹോട്ടല്‍ മുറിയിലെത്തിയത്.
സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേര്‍ന്ന് സിദ്ദിഖിനെ മര്‍ദ്ദിച്ചു. ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശം മുറിവേല്‍ക്കുകയും ചെയ്തു. സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ കോഴിക്കോട് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങി വന്നു. എന്നാല്‍ മൃതദേഹം ഒരു ബാഗില്‍ ഒന്നുങ്ങുന്നില്ലെന്ന് കണ്ടതോടെ വീണ്ടും കോഴിക്കോട് ചെന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങി. ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി. മെയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളില്‍ നിന്ന് പെട്ടികള്‍ കൊക്കയിലേക്ക് തള്ളുകയായിരുന്നു.






























