കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയില്‍. ഡി.പി.ആര് അംഗീകരിച്ച ശേഷം മാത്രമേ പദ്ധതി കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും കാബിനറ്റ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) വ്യക്തമാക്കി.
സാമൂഹികാഘാത പഠനത്തിന് കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട സ്ഥലം വായ്പക്കുവേണ്ടി ബാങ്കില്‍ ഈടുവെക്കാന്‍ തടസ്സമില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായെന്ന പേരില്‍ നടക്കുന്ന സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം.
ഇപ്പോള്‍ നടക്കുന്ന സര്‍വേക്ക് അനുമതി തേടിയിട്ടില്ലെന്ന് റെയില്‍വേ ഡിവിഷനല്‍ ഓഫിസില്‍നിന്ന് കൈമാറിയ വിവരമാണ് എ.എസ്.ജി അറിയിച്ചത്. പദ്ധതിക്ക് റെയില്‍വേയുടെ സ്ഥലത്ത് കല്ലിടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സര്‍വേക്ക് എത്തുന്നതിന് മുമ്പ് നോട്ടീസ് നല്കുന്നതില് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. തുടര്‍ന്നാണ്, കല്ലിട്ട സ്ഥലം വായ്പക്ക് ഈടുവെക്കാന്‍ തടസ്സമുണ്ടാകില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തി. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് എന്തിനാണെന്ന ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. സര്‍വേ വിവരം നോട്ടീസ് നല്കി അറിയിക്കാത്തതും സര്‍വേ നടത്തി മഞ്ഞക്കല്ലിടുന്നതുമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.
അതിസമ്പന്നര്‍ക്കും ഉന്നതര്‍ക്കും മധ്യവര്ഗത്തിനുമെല്ലാം സില്വര്ലൈനോട് അനുകൂല നിലപാടുണ്ടായേക്കാം. എന്നാല്‍ താഴെത്തട്ടിലുള്ളവര്‍ക്ക് ആശങ്കയുള്ളതിനാലാണ് വായ്പ അടക്കം വിഷയങ്ങളില്‍ കോടതി രേഖാമൂലം മറുപടി തേടുന്നത്. കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെടുന്നവരാണ് എതിര്‍പ്പുയര്‍ത്തുന്നത്. തുടര്‍ന്ന് ഹരജികള്‍ വിധി പറയാന്‍ മാറ്റി.
































