ചെന്നൈ : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പുതിയ വിവാദം. സര്‍വേക്കല്ലുകള്‍ നല്‍കാനും അവ സ്ഥാപിക്കാനും ഏറ്റിരുന്ന കരാറില്‍ നിന്നു പിന്മാറുന്നതായി അറിയിച്ച് കെ – റെയിലിന് ജനുവരിയില്‍ കത്തു നല്‍കിയതായി ചെന്നൈയിലെ കമ്പനി അറിയിച്ചതാണ് ഇതിന് കാരണം. ഇതോടെ ഇനി കല്ലിടാന്‍ കല്ലു കിട്ടുമോ എന്ന് ആര്‍ക്കും ഉറപ്പില്ല. എന്നാല്‍, പ്രകടനം മോശമായതിനാലും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരുന്നതിനാലും കമ്പനിയെ ഒഴിവാക്കുകയായിരുന്നെന്നു കെ – റെയില്‍ എംഡി വി.അജിത്കുമാര്‍ വ്യക്തമാക്കി.
കോട്ടയം എറണാകുളം, തൃശൂര്‍ മലപ്പുറം റീച്ചുകളില്‍ കല്ലുകളെത്തിച്ചു സ്ഥാപിക്കാനാണു ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ കമ്പനിക്കു 2021 മേയില്‍ കരാര്‍ നല്‍കിയത്. ഇതു പ്രകാരം 180 ദിവസത്തിനകം ജോലികള്‍ പൂര്‍ത്തിയായില്ല. പ്രതിഷേധത്തെ തുടര്‍ന്നു നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാവില്ലെന്നു ബോധ്യപ്പെട്ടതോടെയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുമാണു 3 മാസം മുന്‍പു കത്ത് നല്‍കിയതെന്നു കമ്പനി പറഞ്ഞു. എന്നാല്‍ ഇത് കെ – റെയിലും കരാറുകാരനും തമ്മിലെ ഒത്തുകളിയാണെന്നും സൂചനയുണ്ട്. കല്ലിടല്‍ പ്രതിസന്ധിയില്‍ നിന്നും കമ്പനി ഏതായാലും രക്ഷപ്പെടുകയാണ്. ഇനി കല്ലിടല്‍ കരാര്‍ പുതിയ ആര്‍ക്കെങ്കിലും നല്‍കും.
സില്‍വല്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ നടന്നുവരുന്ന കല്ലിടല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇടതു മുന്നണി യോഗത്തില്‍ ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ല. എങ്കിലും പ്രതിഷേധം തുടര്‍ന്നാല്‍ കല്ലിടല്‍ നിര്‍ത്തും. ഇത്തരമൊരു നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്. ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇതിലൊന്ന്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ദിവസങ്ങളില്‍ കെ റെയിലിന്റെ പേരിലുള്ള വിവാദങ്ങള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. വാര്‍ത്തകളും ജനശ്രദ്ധയും കല്ലിടല്‍ പ്രതിഷേധത്തിന് പിന്നാലെയാകുമ്ബോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് നനഞ്ഞ പടക്കമായി മാറും. അതുകൊണ്ടുതന്നെ ഈ ദിവസങ്ങള്‍ സമാധാനപരമാക്കാനാണ് സിപിഎം ആലോചന.
രണ്ടാമതായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷമാണ്. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തില്‍ രൂപം നല്‍കിയിട്ടുള്ള വാര്‍ഷികാഘോഷത്തിന്റെ തുടക്കമെങ്കിലും മറ്റ് വിവാദങ്ങള്‍ക്ക് ഇടംപിടിക്കാന്‍ അവസരമുണ്ടാകരുതെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മറ്റൊന്ന് കെ റെയില്‍ പദ്ധതിയോടുള്ള സിപിഐയുടെ എതിര്‍പ്പാണ്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു പരസ്യമായും സിപിഐ നേതാവ് കൂടിയായ റവന്യൂമന്ത്രി കെ. രാജന്‍ പരോക്ഷമായും നടത്തുന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കെ റെയിലിന്റെ പേരില്‍ ജനത്തെ തെരുവില്‍ നേരിടുന്നതിനെതിരെ പൊട്ടിത്തെറിച്ചാണ് കഴിഞ്ഞദിവസം പ്രകാശ് ബാബു രംഗത്തെത്തിയത്. എന്തിനാണിത്ര ധൃതിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റവന്യൂമന്ത്രിയാകട്ടെ കല്ലിടാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ കമ്ബനിയുമായി കൊമ്ബുകോര്‍ത്തു.
കല്ലിനെ ചൊല്ലിയുള്ള വിവാദങ്ങളും ഹൈക്കോടതിയുടെ പരാമര്‍ശങ്ങളും എടുത്തുകാട്ടിയാകും സര്‍വേ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുന്നത്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചേക്കാന്‍ ഇടയില്ല. അനൗദ്യോഗികമായി ഇത്തരമൊരു തീരുമാനം കെ റെയില്‍ കമ്ബനിയെയും റവന്യൂ, പൊലീസ് വകുപ്പുകളെയും അറിയിക്കും. കല്ലിടല്‍ വിവാദത്തിന് ഇടയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറയാതിരിക്കാനാണ് ഇത്.
കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ കൊല്ലം തഴുത്തലയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ വരെ തുറന്നു വച്ച് ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. . രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎല്‍എ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടല്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടര്‍ തുറന്നു വച്ച് ചുവരില്‍ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ കയറും കെട്ടി ഈ കുടുംബം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാരെത്തി. ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തില്‍ കയറിയും പ്രതിഷേധമുണ്ടായി. ഇന്നും ഇത്തരം പ്രതിഷേദങ്ങള്‍ തുടരും.
































