തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികളും സാമൂഹികാഘാത പഠനവും വീണ്ടും തുടങ്ങുന്നു. സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് തയാറായിക്കഴിഞ്ഞു. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവന്നാല്‍ ഉടന്‍ ഉത്തരവ് പുറത്തിറക്കും.
നിലവില്‍ സര്‍വേ നടത്തിക്കൊണ്ടിരിക്കുന്ന ഏജന്‍സികളെ തന്നെ പഠനം ഏല്‍പ്പിക്കാനാണ് തീരുമാനം. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന് സംശയം ഉണ്ടായിരുന്ന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം സ്വീകരിച്ചാണ് അനുകൂല തീരുമാനം എടുത്തത്. എ.ജിയുടെ നിര്‍ദ്ദേശം പാലിച്ച് റവന്യുവകുപ്പ് തയാറാക്കിയ കരട് ഉത്തരവിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയിരുന്നു. പിന്നാലെ കരട് ഉത്തരവ് പരിശോധിച്ച നിയമവകുപ്പും പച്ചക്കൊടി കാട്ടിയതോടെയാണ് ഉത്തരവ് അന്തിമാക്കിയത്.
സാമൂഹികാഘാത പഠനത്തിന്‍റെഭാഗമായി മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിന് എതിര്‍പ്പ് നേരിടുന്ന സ്ഥലങ്ങളില്‍ ജിയോടാഗിങ്ങ് വഴി സര്‍വേയും പഠനവും നടത്താനാണ് പുതിയ ഉത്തരവിലെ നിര്‍ദ്ദേശം. കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടു പോകു എന്ന് പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ വീണ്ടും സില്‍വല്‍ ലൈനിന് വേണ്ടി രംഗത്തിറങ്ങുന്നതിന് പിന്നില്‍ എന്താണെന്ന് ഇനിയും വ്യക്തമല്ല.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍റെ ചുവടുപിടിച്ചാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന സ്ഥാലങ്ങളില്‍ സാമൂഹികാഘാത പഠനം നടത്തുന്നത്. എന്നാല്‍ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് സാമൂഹികാഘാത പഠനവും അതിന്‍റെ ഭാഗമായി അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും പൂര്‍ത്തിയാക്കാനായില്ല. പഠനം നടന്ന ജില്ലകളില്‍ ഒരിടത്തും പഠനം പൂര്‍ണമായില്ല.
ചില ജില്ലകളില്‍ 90 ശതമാനം പഠനം നടന്നെങ്കിലും നിശ്ചയിച്ച കാലാവധി കഴിഞ്ഞതിനാല്‍ പൂര്‍ണമായി നടത്താനായില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതോടെ പഠനം നടത്തുന്നകാര്യത്തില്‍ സര്‍ക്കാരും പിന്നോട്ടുപോയതാണ് ഇതിന്‍റെ കാരണം. പഠനം പുനരാരംഭിക്കുമ്മ്പോള്‍ സര്‍ക്കാരിന്‍റെ മുന്നില്‍ ഉയര്‍ന്ന പ്രധാന പ്രശ്‌നം ഒരിക്കല്‍ പഠനം നത്തിയ ഏജന്‍സികളെ വീണ്ടും ഏല്‍പ്പിക്കാമോ എന്നതായിരുന്നു. ഇതെപ്പറ്റി നിയമത്തിലും പറയുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ എ.ജിയുടെ ഉപദേശം തേടിയത്.
പഠനം നടത്തിവന്ന ഏജന്‍സികളെ ഒഴിവാക്കിയാല്‍ ആദ്യം മുതല്‍ പഠനം തുടങ്ങേണ്ടി വരും. അത് ഒഴിവാക്കാന്‍ സാമൂഹികാഘാത പഠനം നടത്തിയ ഏജന്‍സികളെ തന്നെ തുടര്‍ന്നും ഏല്‍പ്പിക്കാമെന്നായിരുന്നു അഡ്വക്കേറ്റ് ജനറിലിന്‍റെ നിയമോപദേശം.
മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം സാമൂഹികാഘാത പഠനവും അതിരടയാളക്കല്ല് സ്ഥാപിക്കലും പുനരാംരംഭിക്കുന്നതിന് ഒപ്പം ജനകീയ പ്രക്ഷോഭം സജീവമാകാനാണ് സാധ്യത. പദ്ധതി നടപ്പാക്കുന്നതിനോട് വിയോജിപ്പുളള യു.ഡി.എഫും ബി.ജെ.പിയും സമരത്തിന് പിന്തുണയുമായി എത്തിയേക്കും. തൃക്കാക്കരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് പിന്നാക്കം പോയ സര്‍ക്കാര്‍ കേന്ദ്രാനുമതി ലഭിച്ചാലെ മുന്നോട്ടുപോകു എന്ന് നിലപാട് എടുത്തിരുന്നു. സി.പി.എമ്മിന്‍റെ പഠനവേദിയില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത് മാറ്റിവെച്ചാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി വീണ്ടും കളത്തിലിറങ്ങുന്നത്.
































