പത്തനംതിട്ട : തല മുതല്‍ പാദം വരെ പാണച്ചെടിയുടെ ഇല കൊണ്ട് ഉഴിഞ്ഞ്, ഭക്തന്റെ കണ്ണുദോഷം മാറ്റാന്‍ പറ കൊട്ടി പാട്ടുകാര്‍ ഇത്തവണയും സന്നിധാനത്ത് സജീവമാണ്. മാളികപ്പുറത്തമ്മയെ തൊഴുത് മണിമണ്ഡപത്തിലെത്തുമ്പോള്‍ ഭക്തനെയും കാത്ത് കേശാദിപാദം പാട്ടു പാടാന്‍ പറകൊട്ടി പാട്ടുകാര്‍ കാത്തിരിപ്പുണ്ട്. പരമ്പരാഗതമായി വേലന്‍ സമുദായത്തില്‍പ്പെട്ടവരുടെ അവകാശമാണിത്.
12 പേരാണ് ഇപ്രാവശ്യം സന്നിധാനത്ത് പറകൊട്ടി പാട്ടിനെത്തിയിട്ടുള്ളത്. വഴിപാടുകാര്‍ ഇഷ്ടത്തോടെ നല്‍കുന്ന ദക്ഷിണയാണ് ഇവര്‍ സ്വീകരിക്കുന്നത്. ആട്ടിന്‍ തോലുപയോഗിച്ച് ചൊടലി, ചൂരല്‍ എന്നിവയിലാണ് വാദ്യ ഉപകരണമായ പറ തയാറാക്കുന്നത്. തെറ്റി, തുളസി, ചെമ്പകം, ചെമ്പരത്തി, അശോകം, മുല്ല, കമ്പ് ഇവയില്‍ ഏതെങ്കിലുമൊന്നാണ് പറ കൊട്ടാന്‍ ഉപയോഗിക്കുന്നത്.
20 മിനുട്ടുള്ള കേശാദിപാദം പാട്ട് പൂര്‍ത്തിയാകുമ്പോള്‍ ഭക്തനെ ഭസ്മം തൊട്ട് അനുഗ്രഹിക്കുന്നതോടെയാണ് ചടങ്ങ് പൂര്‍ത്തയാകുക. വൃശ്ചികം ഒന്ന് മുതല്‍ മകരവിളക്ക് വരെയും പറകൊട്ടി പാട്ടുകാര്‍ സന്നിധാനത്തുണ്ടാകും. മലയാള മാസം ഒന്നു മുതല്‍ ശബരിമല നടതുറക്കുമ്പോഴും ഇവര്‍ സന്നിധാനത്തുണ്ടാകും. മാടമണ്‍, വെള്ളിയൂര്‍, ആറന്മുള, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വര്‍ഷങ്ങളായി പറകൊട്ടിപാടാന്‍ എത്തുന്നത്.





























