തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിശോധന (എസ്ഐആർ) നടപടിക്രമങ്ങൾ അടിമുടി ദുരൂഹമെന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതർ സ്വത്വരനടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. എന്യുമറേഷൻ ഫോമിൽ പിതാവിൻ്റെയോ മാതാവിൻ്റെയോ അവരുടെ മാതാപിതാക്കളുടെയോ പേരുകൾ മാത്രമേ ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുള്ളൂ എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ചാണ് കേരളത്തിൽ എസ്ഐആർ നടപ്പിലാക്കുന്നത്. എസ്ഐആർ ഫോം പൂരിപ്പിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ മതിയായ ബോധവൽക്കരണം നടത്തുന്നതിനുള്ള സാവകാശം അനുവദിക്കണം. കേരളത്തിൻ്റെ എതിർപ്പ് ദേശീയ ഇലക്ഷൻ കമ്മീഷൻ മുഖവിലയ്ക്കിടക്കാത്തത് ജനാധിപത്യവിരുദ്ധമാണ്.
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനിടയിൽ എസ്ഐആർ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. കേരളത്തിലെ ബിഎല്‍ഒമാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ല. ഓരോ ബിഎൽഒയും അവരുടെ താല്പര്യമനുസരിച്ച് ഫോമുകൾ പൂരിപ്പിച്ച് വോട്ടർമാരുടെ കയ്യിൽ നിന്നും വാങ്ങിയിരിക്കുകയാണ്. പിതാവിന്റെയോ മാതാവിൻ്റെയോ അവരുടെ മാതാപിതാക്കളുടെയോ സ്ഥാനത്ത് സഹോദരങ്ങളുടെയും പങ്കാളികളുടെയും പേരുകൾ വരെ പൂരിപ്പിച്ചവരുണ്ട്. ഇവരെല്ലാം രണ്ടാം ഘട്ടത്തിൽ തെളിവുകളുമായി ക്യൂ നിൽക്കേണ്ടിവരുന്ന ഗതികേടിലാണ്.
മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകൾ വെട്ടിമാറ്റുമെന്ന് ആർഎസ്എസ് സൈബർ ഇടങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇടതു സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നു എന്നതിനപ്പുറം പ്രത്യേക താൽപര്യങ്ങൾ നടപ്പിലാക്കുകയാണെന്ന ജനങ്ങളുടെ ആശങ്കകൾക്ക് ഇതെല്ലാം ആക്കം കൂട്ടുകയാണ്. ഉദ്യോഗസ്ഥരുടെ മേലുള്ള ജോലിഭാരം മൂലം വ്യവസ്ഥാപിതവും ആത്മാർത്ഥതയുമുള്ള നടപടിക്രമങ്ങളല്ല നടന്നുവരുന്നത്. എസ്ഐആർ നടപടിക്രമങ്ങളുടെ കാലാവധി നീട്ടമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തും വ്യക്തതയോടെയും എസ്ഐആർ നടപ്പിലാക്കാൻ ദേശീയ ഇലക്ഷൻ കമ്മീഷൻ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





























