കൊച്ചി: കുര്‍ബാന പരിഷ്കരാത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം നാളെ കൊച്ചിയില്‍ തുടങ്ങും. ബഫര്‍ സോണ്‍ വിഷയത്തില്‍ സഭ സ്വീകരിക്കണ്ട നിലപാടുകളും സിനഡില്‍ ചര്‍ച്ചയാകും. ഭൂമി വില്‍പ്പന വിവാദവും, കുര്‍ബാന പരിഷ്കാരത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്‍റെ രണ്ടാം പാദ സമ്മേളനം നാളെ തുടങ്ങുന്നത്. കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം നടക്കുന്നത്.
രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ 61 ബിഷപ്പുമാര്‍ പങ്കെടുക്കും. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളാണ് സിനഡിലെ പ്രധാന അജണ്ടകളില്‍ ഒന്ന്. എറണാകുളം അങ്കമാലി അതിരൂപതയും സിനഡും സമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ്. എങ്കിലും ഇതും ചര്‍ച്ച ചെയ്യും. സിനഡ് തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ബിഷപ് ആന്‍റണി കരിയിലിനെ വത്തിക്കാന്‍ നേരിട്ട് പുറത്താക്കിയിരുന്നു. സിനഡിന്‍റെ വാശിയാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് കത്തെഴുതി ബിഷപ്പ് ആന്റണി കരിയിലും സിനഡിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യം സിനഡ് ചര്‍ച്ച ചെയ്യും.
എന്നാല്‍ ജാനഭിമുഖ കുര്‍ബാനയില്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചൂണ്ടികാട്ടി സിനഡ് സമ്മേളനത്തിന് നല്‍കാന്‍ അതിരൂപത സംരക്ഷണ സമിതി നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്നം പഠിക്കാന്‍ സമിതി വേണമെന്നും നിവേദനത്തിലുണ്ട്. ബഫര്‍സോണ്‍ വിഷയമാണ് മറ്റൊരു ചര്‍ച്ചവിഷയം. സംരക്ഷിത വനമേഖലകള്‍ നിശ്ചയിക്കുന്നതില്‍ കര്‍ഷക താല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നാണ് പൊതുവെ സഭ സ്വീകരിച്ച നിലപാട്. കെ സി ബി സി ഇക്കാര്യം പരസ്യമാക്കിയിരുന്നു. വിഷയത്തില്‍ യോജിച്ചുള്ള പ്രക്ഷോഭ പരിപാടികള്‍ വേണ്ടതുണ്ടോയെന്നും സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം ചര്‍ച്ച ചെയ്യും.





























