തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഐഎ. സ്വപ്‌നയ്‌ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ച ശേഷം അതുവിട്ടുകിട്ടാന്‍ സ്വപ്‌ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശിവശങ്കര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരി എന്ന നിലയില്‍ സ്വപ്‌ന സുരേഷിനു മുഖ്യമന്ത്രിയെ അറിയാമായിരുന്നു എന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
അതേസമയം, ശിവശങ്കറുമായി സ്വപ്‌നയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും എന്‍ഐഎ പറയുന്നു. ശിവശങ്കറുമായുള്ള ബന്ധം വഴി മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമുണ്ടെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഐഎ കോടതിയില്‍ വാദിച്ചു. സ്വപ്‌നയ്‌ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കര്‍ ഇടപെട്ടാണ്. ശിവശങ്കര്‍ തന്റെ മെന്ററായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയ്‌ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന കാര്യവും കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്നു രാജിവെച്ച ശേഷവും സ്വപ്‌നയ്‌ക്ക് ആയിരം ഡോളര്‍ വീതം പ്രതിഫലം നല്‍കിയിരുന്നു. സ്വപ്‌ന അറിയാതെ യുഎഇ കോണ്‍സുലേറ്റില്‍ ഒന്നും നടന്നിരുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഓരോ തവണ കടത്തുന്നതിനും 50,000 രൂപ വീതം ലഭിച്ചിരുന്നതായും കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ പ്രധാനമായും വാദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ സ്വപ്‌നയ്‌ക്ക് അറിയാം എന്നുമാത്രമാണ് കോടതിയെ അറിയിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടും. രജിസ്ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കത്തുനല്‍കി. സരിത്, സ്വപ്‌ന, സന്ദീപ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷ പരിഗണിച്ച് പ്രത്യേക സാമ്പത്തിക കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.































