അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണവാർത്ത അറിഞ്ഞയുടൻ ആശുപത്രിയിൽ തടിച്ചുകൂടിയ കുടുംബാംഗങ്ങളും ബന്ധുക്കളും ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെ എഴുന്നേറ്റതിനു പിന്നാലെ മകൻ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. ആരോഗ്യവാനായിട്ടാണ് കുട്ടി സ്കൂളിലേക്കു പോയതെന്നും വീട്ടിൽ നിന്ന് പോകുമ്പോൾ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
എന്നാൽ മണിക്കൂറുകൾക്കു ശേഷം ഞെട്ടിക്കുന്ന വാർത്തയാണ് അവരെ തേടിയെത്തിയത്. തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും സ്കൂളിൽ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുഞ്ഞിനെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്ന് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മുഖത്തടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും പിതാവ് പറഞ്ഞു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സർക്കാർ വിഭാഗം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.





























