കൊല്ലം : വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് – പോലീസ് സംയുക്ത സംഘത്തിനു മുന്നിൽ വണ്ടി നിർത്താതെ പോയ പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം പരവൂർ പോലീസിനും എക്സൈസിനും എതിരെയാണ് ആരോപണം. കഞ്ചാവ് വിൽപ്പനക്കാരൻ എന്നാരോപിച്ചായിരുന്നു മർദ്ദനം. പരവൂർ കുറുമണ്ടൽ സ്വദേശി വിപിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞെത്തിയ വിപിൻ സഹപാഠിക്ക് അരവണ പായസം നൽകാനായി ബന്ധുവിന്റെ ബൈക്കിൽ പോകുകയായിരുന്നു.
വഴിയിൽ എക്സൈസും പോലീസും സംയുക്ത വാഹന പരിശോധന നടത്തുന്നത് കണ്ട വിപിൻ ലൈസൻസോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ വണ്ടി നിർത്തിയില്ല. ഈ സമയം എതിർ ദിശയിൽ വന്ന എക്സൈസ് വാഹനം വിപിന്റെ ബൈക്കിനു കുറുകേ നിർത്തി. തുടർന്ന് സംയുക്ത സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാൽമുട്ടുകൊണ്ടും കൈ കൊണ്ടും മുഖത്തും മുതുകിലും ഇടിക്കുകയായിരുന്നെന്ന് വിപിൻ പറയുന്നു.
നടുറോഡിൽ ഉടുമുണ്ടഴിച്ച് പരിശോധിച്ചെന്നും പരാതിയുണ്ട്. കഞ്ചാവ് ഒളിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും പരിശോധനയുമെന്ന് വിപിൻ പറയുന്നു. ഒന്നും കിട്ടാതെ വന്നതോടെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് കേസെടുത്ത് വണ്ടി കസ്റ്റഡിയിൽ എടുത്ത് പോലീസ് പോവുകയായിരുന്നു. മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ലൈസൻസോ രേഖകളോ ഇല്ലാതിരുന്ന വാഹനം കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പോലീസ് വിശദീകരണം. മർദ്ദനം ഉണ്ടായിട്ടില്ലെന്നും പോലീസ് അവകാശപ്പെട്ടു.