റാന്നി : നൈപുണ്യ വികസനം രംഗത്ത് കൃത്യമായ നയമുണ്ടാക്കണമെന്നും പരമ്പരാഗത സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സർക്കാർ മുന്നോട്ടുപോകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും ഫൗണ്ടേഷൻ ഫോർ ഇൻറർനാഷണൽ സ്ക്കിൽ ഡവലപ്മെൻ്റ് ആൻ്റ് ഇന്നവേഷന്‍ (എഫ്.ഐ.എസ്.ഡി.ഐ) വാർഷിക പൊതുയോഗം ചൂണ്ടിക്കാട്ടി. സി-ഡിറ്റ് സ്റ്റേറ്റ് റിസോഴ്സ് സെൻറർ സാങ്കേതി വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സ്ഥാപനങ്ങളും വകുപ്പുകളും ഈ രംഗത്ത് പ്രത്യേക ചുമതലയില്ലാതെ ഒഴിച്ചുനിർത്തപ്പെടുന്നതാണ് കാണുന്നതെന്നും അഭിപ്രായമുയര്‍ന്നു.
കൺവെൻഷൻ റാന്നി മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോ. എ.എസ് ജോയ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു റെജി , കെ ആർ പ്രകാശ് , റൂബി കോശി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ് സുജ, അന്നമ്മ കുരിശുമൂട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗം ചാക്കോ വളയനാട്, ഫാ. സിജോ സാമുവൽ, ഡോ. വർഗീസ് മാത്യു, കെ.എം പ്രബോദ്, പ്രിൻസ് അനിൽ, ടി പ്രസാദ്, ജോജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. മികച്ച നൂതന ആശയങ്ങളുമായി റാന്നിയിൽ പ്രവർത്തിക്കുന്ന യുവ സംരഭകരായ ജോയ്‌സ് പി മാത്യു, സിനി റെയ്‌ച്ചൽ മാത്യു, പുതുമയാർന്ന കൃഷി സമ്പ്രദായങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുന്ന റെജി ജോസഫ്, റാന്നി സെന്റ് തോമസ് കോളേജ് കുട്ടികൾക്കിടയിൽ സ്റ്റാർട്ടപ്പ് തുടങ്ങാൻ നേതൃത്വം നൽകുന്ന ജിക്കു ജെയിംസ് എന്നിവരെ ഈ വർഷത്തെ ഫിസ്‌ടിയുടെ എക്സ് ലെൻറ് സോഷ്യൽ എന്റർപ്രൈസ് അവാർഡ് നൽകി അനുമോദിച്ചു. ഫിസ്ഡി സ്ക്കിൽ കോണ്ടസ്റ്റിൻ്റെ ഭാഗമായി വിവിധ നറുക്കെടുപ്പുകളിലൂടെ ലാപ്ടോപ്പ് ഉൾപ്പെടെ സമ്മാനങ്ങളും വിതരണം ചെയ്തു.






























