തൃശ്ശൂർ : മസ്തിഷ്കാഘാതവും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങളും വഴി ഉണ്ടാകുന്ന ഗന്ധന നഷ്ടം പരിഹരിക്കാൻ വഴിതെളിക്കുന്ന കണ്ടെത്തലുമായി മലയാളി പ്രൊഫസർ. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡൊ സ്കൂൾ ഓഫ് മെഡിസിനിൽ റിസർച്ച് അസിസ്റ്റന്റ് ആയ തൃശ്ശൂർ കൂർക്കഞ്ചേരി കുറുപ്പത്തുവീട്ടിൽ പ്രവീണിന്റേതാണ് (42) കണ്ടെത്തൽ.
മസ്തിഷ്കം മണം തിരിച്ചറിയുന്നതെങ്ങനെയെന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ഇന്യൂറോ , പ്ലസ് വൺ എന്നീ ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഗന്ധവും രുചിയും തിരിച്ചറിയുന്നത് ഭക്ഷണ ആസ്വാദ്യതയെയും ജീവിതനിലവാരത്തെയും വളരെയധികം സ്വാധീനിക്കുന്നു എന്നതിലൂന്നിയായിരുന്നു ഗവേഷണം. മുന്നറിയിപ്പടയാളമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ ഗന്ധങ്ങൾ തിരിച്ചറിയുന്നത് സുരക്ഷയ്ക്കും പ്രധാനമാണെന്ന് തൃശ്ശൂരിൽ അവധിക്കെത്തിയ പ്രവീൺ പറഞ്ഞു
മസ്തിഷ്കത്തിലെ ഗന്ധസംവേദനവുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ സമയദൈർഘ്യമാണ് ആദ്യം കണ്ടെത്തിയത്. ഈ സമയം വ്യത്യാസപ്പെടുന്നതനുസരിച്ച് ഗന്ധങ്ങളുടെ സ്വഭാവവും ഗന്ധസംവേദനക്ഷമതയും വ്യത്യാസപ്പെടുമോയെന്ന് കണ്ടെത്തുന്നതായിരുന്നു ലക്ഷ്യം. ഇതിനായി എലികളിൽ കൃത്രിമമായി ഗന്ധസംവേദനം സൃഷ്ടിച്ചു. ഇതിൽനിന്നുള്ള കണ്ടെത്തലുകളും അതിൽ ഊന്നിയുള്ള സാധ്യതകളുമാണ് ജേണലുകളിൽ പ്രസിദ്ധീകരിച്ചത്. വിവിധതരത്തിലുള്ള ഗന്ധവൈകല്യങ്ങൾക്ക് ചികിത്സ കണ്ടെത്താൻ പ്രവീണിന്റെ പഠനം സഹായകമാകുമെന്നാണ് കരുതുന്നത്.
കണ്ടെത്തൽപോലെത്തന്നെ വിഭിന്നമാണ് പ്രവീണിന്റെ പഠനയാത്രയും. തുന്നൽത്തൊഴിലാളിയായ രവീന്ദ്രന്റെയും ഭാരതിയുടെയും മകനായ പ്രവീൺ ശ്രീകേരളവർമ കോളേജിൽനിന്ന് ബോട്ടണിയിൽ ബിരുദം നേടിയശേഷം പഠനത്തോട് വിടപറഞ്ഞ് കേരള വനഗവേഷണകേന്ദ്രത്തിൽ ദിവസക്കൂലിക്ക് ജോലിക്ക് ചേർന്നതാണ്. അവിടെ നടക്കുന്ന ഗവേഷണങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് കുസാറ്റിൽ എം.എസ്സി ബയോടെക്നോളജിക്ക് ചേർന്നത്.
ബി.എഡും കഴിഞ്ഞ് ബെംഗളൂരുവിലെ നിംഹാൻസിലും പിന്നീട് നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലും ജൂനിയർ റിസർച്ച് ഫെലോയായി. സ്കോളർഷിപ്പോടെ ഇസ്രയേലിലെ ബെൻ ഗുറിയോൺ സർവകലാശാലയിൽനിന്നാണ് ഗവേഷണബിരുദം നേടിയത്. 2016 ൽ അമേരിക്കയിലെത്തിയശേഷം പോസ്റ്റ് ഡോക്ടറർ പഠനവും നടത്തി. ശീതളാണ് ഭാര്യ. തേജസ്സ്, നക്ഷത്ര എന്നിവർ മക്കളും.