ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിക്ക് പിന്നാലെ മന്ത്രിസഭാ സമിതികൾ പുനഃസംഘടിപ്പിച്ച് മോദി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന രാഷ്ട്രീയകാര്യ സമിതിയിൽ സ്മൃതി ഇറാനിക്കും ഗിരിരാജ് സിംഗിനുമൊപ്പം പുതിയ മന്ത്രിമാരായ സർബാനന്ദ സോനോവൽ, മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദർ യാദവ് എന്നിവരെ ഉൾപ്പെടുത്തിയതടക്കമുള്ള മാറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. രാജിവെച്ച മന്ത്രിമാരായ രവിശങ്കർ പ്രസാദ്, ഹർഷ് വർധൻ, അന്തരിച്ച മന്ത്രി രാംവിലാസ് പാസ്വാൻ എന്നിവർക്ക് പകരമായി പുതിയ അംഗങ്ങളെ ചേർത്തു.
കേന്ദ്ര-സംസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആഭ്യന്തരമോ ബാഹ്യമോ ആയ സുരക്ഷാ പ്രശ്നങ്ങളും മറ്റു സാമ്പത്തിക പ്രശ്നങ്ങളും പരിശോധിക്കുന്നതിൽ മന്ത്രിസഭാ സമിതികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. നിക്ഷേപവും വളർച്ചയും സംബന്ധിച്ച മന്ത്രിസഭാ സമിതിയിലാണ് നാരായൺ റാണെ, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ് എന്നിവർ. അശ്വിനി വൈഷ്ണവ്, ഭൂപേന്ദർ യാദവ്, ആർ.സി.പി സിംഗ്, ജി.കിഷൻ റെഡ്ഡി എന്നിവരെ തൊഴിൽ, നൈപുണ്യ വികസന മന്ത്രിസഭാ സമിതിയിൽ ഉൾപ്പെടുത്തി.
2019-ലാണ് കേന്ദ്ര സർക്കാർ നിക്ഷേപവും വളർച്ചയും സംബന്ധിച്ചും തൊഴിൽ, നൈപുണ്യ വികസനം സംബന്ധിച്ചുമുള്ള മന്ത്രിസഭാ സമിതിക്ക് രൂപംകൊടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേതൃത്വം നൽകുന്ന പാർലമെന്ററികാര്യ മന്ത്രിസഭാ സമിതിയിൽ വീരേന്ദ്ര കുമാർ, കിരൺ റിജ്ജു, അനുരാഗ് ഠാക്കൂർ, അർജുൻ മുണ്ടെ എന്നിവരെ പുതുതായി ഉൾപ്പെടുത്തി.
സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയിൽ മാറ്റങ്ങളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ എന്നിവരാണ് ഈ സമിതിയിലുള്ളത്.