പത്തനംതിട്ട: മാതാപിതാക്കളുടെ മരണശേഷം ഒറ്റപ്പെട്ടുപോയ മാനസിക വിഭ്രാന്തിയുള്ള തോട്ടപ്പുഴശ്ശേരി സ്വദേശികളായ മേരിക്കുട്ടി (46), ഏലിക്കുട്ടി (44) എന്നിവരെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സൈക്കോ സോഷ്യൽ സ്ഥാപനമായ ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവനില്‍ പുനരധിവസിപ്പിച്ചു. പഞ്ചായത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു നടപടികള്‍. കഴിഞ്ഞ 10 വർഷമായി കാടുകയറിയ വീട്ടിൽ ഇവർ ഒറ്റപ്പെട്ടുകഴിയുകയായിരുന്നു. രാത്രികാലങ്ങളിൽ രണ്ടുപേരും വീടുവിട്ട് അലഞ്ഞുതിരിഞ്ഞ് നടക്കുകയും ഇത് കാണുന്ന നാട്ടുകാർ പഞ്ചായത്ത് മെമ്പറെ വിവരമറിയിക്കുകയും തുടര്‍ന്ന് ഇവരെ വീട്ടിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു പതിവ്.
ഇവർ താമസിക്കുന്ന വീട്ടിൽ വൈദ്യുതി, വെള്ളം എന്നിവയോ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല. വളരെ ശോചനീയ അവസ്ഥയിലായിരുന്നു ഈ രണ്ടുപേരുടെയും ജീവിതം. ഇവരെ സംരക്ഷിക്കുവാൻ ആരും ഇല്ലാത്ത സാഹചര്യത്തിൽ കള്ളിപ്പാറ വാർഡ് മെമ്പർ പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസറെ വിവരമറിയിക്കുകയും തുടർന്ന് ഇവരെ മാറ്റുന്നതിന് വേണ്ടി ഒരു ശ്രമം നേരത്തെ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവർ സഹകരിക്കാത്തതിനെ തുടർന്ന് വീണ്ടും പോലീസിന്റെ സഹായത്തോടെ ശ്രമിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംലാ ബീഗത്തിന്റെ നേതൃത്വത്തിൽ കള്ളിപ്പാറ വാർഡ് മെമ്പർ ഷെറിൻ, എഫ്.ആർ.ഒ അഖില മോഹൻ, ആശാ പ്രവർത്തകർ, കോയിപ്പുറം പോലീസ് ഉദ്യോഗസ്ഥർ, ഗിൽഗാൽ ആശ്വാസ ഭവൻ ഭാരവാഹികളായ സൂപ്രണ്ട് ശോശാമ്മ ജേക്കബ്, ഡയറക്ടർ ഹാനോക്ക് ജേക്കബ്, സോഷ്യൽ വർക്കർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ മാനസികരോഗ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷണം ഉറപ്പാക്കുകയായിരുന്നു.






























