പത്തനംതിട്ട : പൊതുജനങ്ങൾക്ക് ഇടപെടാൻ കഴിയുന്ന സാമൂഹ്യ ഇടങ്ങളുടെ വളർച്ച നാടിൻ്റെ സാംസ്കാരിക അന്തരീക്ഷത്തെ ഉയർത്തുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. ജില്ലാ ആസ്ഥാനത്തെ സുബല പാർക്കിന്റെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നഗരസഭ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനപ്രതിനിധി സഭയ്ക്ക് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയുന്നത് ആദ്യമായാണ്. അടുത്ത ഘട്ടമായി ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കാൻ കഴിയും. ഈ നിലയിൽ ജില്ലയുടെ പ്രതീക്ഷയായ ഒരു പദ്ധതിയിൽ വലിയ സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നതിൽ നഗരസഭാ ഭരണസമിതിക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സുബല പാർക്കിലെ തടാകത്തിന് ചുറ്റും ഭാഗികമായി നിർമ്മിച്ച ചുറ്റുമതിൽ പൂർത്തിയാക്കുക, തടാകത്തിനു ചുറ്റും ടൈൽ വിരിച്ച് നടപ്പാത നിർമിക്കുക എന്നീ പ്രവർത്തനങ്ങൾക്കായി 80 ലക്ഷം രൂപയാണ് അമൃത് 2.O പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. നിലവിൽ പൊതു ഇടപെടലുകൾ കാര്യമായി നടക്കാത്ത ഇവിടെ നടപ്പാതപൂർത്തിയാകുന്നതോടെ പ്രഭാത – സായാഹ്ന നടത്തത്തിന് സാഹചര്യമൊരുങ്ങും. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന സാമൂഹ്യ ഇടമായി പാർക്ക് മാറുന്നതോടെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഇവിടം വേദിയാകും.
സുബല പാർക്ക് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സി കെ അർജുനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ ശോഭ കെ മാത്യു, അഡ്വ. എ സുരേഷ് കുമാർ, വിമല ശിവൻ, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, പൊതുപ്രവർത്തകരായ പി കെ ജേക്കബ്, എം.എച്ച് ഷാജി, അഡ്വ.മാത്തൂർ സുരേഷ്, ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണങ്കര, സത്യൻ കണ്ണങ്കര, അശോക് കുമാർ പി.വി, സിഡിഎസ് അംഗം കൊച്ചുമോൾ ജോസ്, അമൃത് കോഡിനേറ്റർ ആദർശ്, ജില്ലാ പട്ടികജാതി ഓഫീസ് സൂപ്രണ്ട് ഫിലിപ്പ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പട്ടികജാതി വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സുബല പാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ അമൃത് പദ്ധതിയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച് അനുമതി നേടിയെങ്കിലും നിർവ്വഹണം നഗരസഭയെ ഏൽപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായി. എന്നാൽ പദ്ധതിയിൽ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും, ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാൻ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാണിച്ച് നഗരസഭ ചെയർമാൻ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് 2023 ൽ കത്ത് നൽകി. തുടർന്ന് നഗരസഭയുടെ മേൽനോട്ടത്തിൽ നിലവിലെ നിർവഹണ ഏജൻസിയായ ജില്ലാ നിർമ്മിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി. എന്നാൽ ജില്ലാ നിർമ്മിതികേന്ദ്രത്തിന് ഏറ്റെടുക്കാൻ കഴിയുന്ന പ്രവർത്തികളുടെ തുക അധികരിച്ചതിനാൽ പദ്ധതി ഏറ്റെടുക്കാൻ ആവില്ലെന്ന് നിർമിതി കേന്ദ്രം അറിയിച്ചു. ഇതോടെ ലഭിച്ച തുക നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി നിർവഹണം ഏറ്റെടുക്കാൻ നഗരസഭ തയ്യാറാണ് എന്ന് പട്ടികജാതി വികസന വകുപ്പിനെ അറിയിക്കുകയായിരുന്നു. 2024 ജൂലൈ 22 ന് നഗരസഭയ്ക്ക് വകുപ്പിന്റെ നിർവഹണ അനുമതി ലഭിച്ചു. തുടർന്ന് ടെൻഡർ നടപടികൾ നഗരസഭ പൂർത്തിയാക്കിയിരുന്നു.































