റാന്നി: കോവിഡ് കാലത്ത് സംരക്ഷണമില്ലാതെ കാടുകയറി മൂടിയ സൗരോര്‍ജ്ജ വിളക്കുകളുടെ ഭാഗം വെട്ടിതെളിച്ചു മനോഹരമാക്കി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകളുടെ പരിസരമാണ് വെട്ടിതെളിച്ചത്.ഇവിടം കാടു കയറി നശിക്കുന്നതിന് സമാനവസ്ഥയിലായിരുന്നു. ഇവിടമാണ് അമിനിറ്റി സെന്‍റര്‍ കരാറെടുത്ത സ്വകാര്യ കമ്പനി അധികൃതര്‍ വെട്ടിതെളിച്ചു മനോഹരമാക്കിയത്.പാര്‍ക്കിംങ് ഗ്രൗണ്ടിലും അമിനിറ്റി സെന്‍ററിന്‍റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി ഏഴോളം സൗരോര്‍ജ്ജ വിളക്കുകളാണ് നേരത്തെ സ്ഥാപിച്ചിരുന്നത്.
എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടായിരുന്നെങ്കിലും കാടു വളര്‍ന്നതോടെ വിളക്കുകൾ അതിനുള്ളിലായി മാറിയിരുന്നു.അരുവിയുടെ താഴെ കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴേക്കിറങ്ങാന്‍ സ്ഥാപിച്ച റാംമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകള്‍ പൂര്‍ണ്ണമായും കാടിനുള്ളിലായിരുന്നു. സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും മുള്‍ച്ചെടികള്‍ വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി പ്രകാശം കുറഞ്ഞ നിലയിലായിരുന്നു. സൗരോര്‍ജ്ജ പാനലുകള്‍ കാടു മൂടി പോയാല്‍ പിന്നെ ബാറ്ററി ചാര്‍ജാവാതെ വരും.ഇതോടെ വിളക്ക് മിഴിയടയ്ക്കുകയും ചെയ്യും.
ഇതു സ്ഥാപിച്ചപ്പോഴെ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനാണ് ഉള്ളിലേയ്ക്ക് മാറ്റിയതെന്നാണ് അന്നു പറഞ്ഞിരുന്നത്. കാടു കയറിയതോടെ ഒട്ടും വെളിച്ചമില്ലാത്ത അവസ്ഥയിലായിരുന്നു ഇവിടം. പരാതികള്‍ ഏറിയതോടാണ് പ്രദേശത്തെ കാടുകള്‍ വെട്ടി തെളിച്ച് സ്ഥലം പ്രകാശമാനമാക്കിയത്. സ്വകാര്യ കമ്പനിക്ക് പെരുന്തേനരുവിയിലെ അമിനിറ്റി സെന്‍റര്‍ നടത്തിപ്പ് പാട്ടത്തിന് നല്‍കിയതോടെ ഇനി ഇവിടവും പരിസരം സംരക്ഷിക്കപ്പെടുമായിരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.






























