കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ ശോചനീയ അവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. റോഡില്‍ ഇറങ്ങി നടക്കുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും സംസ്ഥാനത്ത് റോഡില്‍ നടക്കുന്നത് ഭാഗ്യ പരീക്ഷണമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കൊടുത്ത മറുപടി.
ആലുവ-പെരുമ്പാവൂര്‍ റോഡിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പരാമര്‍ശിച്ചത്. കാലവര്‍ഷം തുടങ്ങിയതിന് ശേഷമാണ് റോഡുകള്‍ക്ക് ഇങ്ങനെ തകരാറുകള്‍ സംഭവിച്ചതെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തോടെയാണ് ഈ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയത്.
അപകടസാധ്യത കാണുന്നതിനാല്‍ റോഡ് നന്നാക്കേണ്ടതുണ്ട് എന്നുമുള്ള കാര്യം രേഖാമൂലം ചീഫ് എന്‍ജിനീയറെ അറിയിച്ചിരുന്നു. റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡ് ആയതിനാലാണ് ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയത്. കാരണം റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പിലെ നിരത്തു വിഭാഗത്തോട് മറ്റ് നിര്‍മാണ പ്രവൃത്തികള്‍ ചെയ്യേണ്ടതില്ലെന്ന് ചീഫ് എന്‍ജിനീയര്‍ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആലുവ- പെരുമ്പാവൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയ കാര്യം ചീഫ് എന്‍ജിനീയറെ അറിയിച്ചതെന്നും സൂപ്രണ്ടിങ് എന്‍ജിനീയറും മറ്റ് എന്‍ജിനീയര്‍മാരും കോടതിയെ അറിയിച്ചു.
ഇതോടെ അതിരൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ റോഡില്‍ വീണാണ് യാത്രികനായ കുഞ്ഞുമുഹമ്മദിന്‍റെ മരണം സംഭവിച്ചത്. ഇത് ഒഴിവാക്കാവുന്ന അപകടമായിരുന്നു. കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും വിഷയത്തില്‍ നടപടി എടുത്തില്ല എന്നതാണ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്.
































