ഡല്‍ഹി: നാഷണൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ സോണിയയ്ക്ക് ഇ.ഡിയുടെ സമന്‍സ്. ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രതികാരമെന്ന് ആരോപിച്ച് പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് ശക്തമായ പ്രതിഷേധമുയർത്തി. പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.
സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കാളികളായി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും. രാജ്ഭവന്‍ മാര്‍ച്ചിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തമ്പാനൂരില്‍ ട്രെയിന്‍ തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് റയില്‍വേ ട്രാക്കിലേക്ക് ഓടിക്കടന്നതും ചെന്നൈ മെയില്‍, രാജധാനി എക്സ്പ്രസ് തുടങ്ങിയ ട്രയിനുകള്‍ തടഞ്ഞതും. പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പത്തിലേറെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.





























