ന്യൂഡല്‍ഹി : കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനു പിന്നാലെയാണ് സോണിയ ഗാന്ധിക്ക് കോവിഡ് പോസിറ്റീവായത്. ജൂൺ 8നു മുന്നോടിയായി ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് സോണിയ ഗാന്ധിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധി കോവിഡ് പോസിറ്റീവായത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് കോൺഗ്രസ് പ്രസിഡന്റിനുള്ളത്. സോണിയ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ജൂൺ 8നു മുൻപ് ഇഡിക്ക് മുന്നിൽ ഹാജരാവണം. കോൺഗ്രസിന്റെ പാർട്ടി മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുന്നത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നേതാക്കൾക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. പിന്നീട് കേസിൽ 2015ൽ പട്യാല കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.






























