ഹേഗ് : ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ( ഐ.സി.ജെ ) ദക്ഷിണാഫ്രിക്ക നൽകിയ കേസിന്റെ രണ്ടു ദിവസം നീണ്ട വാദം പൂർത്തിയായി. ദക്ഷിണാഫ്രിക്ക സത്യത്തെ വളച്ചൊടിച്ചെന്നും ഇസ്രയേൽ – പാലസ്തീൻ സംഘർഷത്തെക്കുറിച്ച് അവർ അവതരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇസ്രയേൽ കോടതിയിൽ വാദിച്ചു. വംശഹത്യ ആരോപണങ്ങൾ തള്ളിയ ഇസ്രയേൽ ദക്ഷിണാഫ്രിക്കയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. ഒക്ടോബർ 7ന് തങ്ങളുടെ രാജ്യത്തുണ്ടായ ഭീകരാക്രമണത്തെ ദക്ഷിണാഫ്രിക്ക അവഗണിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ട്. ഗാസയിൽ മരണം കൂടാൻ കാരണം ഹമാസാണ്.
തങ്ങൾ ആശുപത്രികളിൽ ബോംബാക്രമണം നടത്തിയിട്ടില്ല. മാനുഷിക സഹായങ്ങൾ നൽകിയെന്നും ഇസ്രയേലിന്റെ പ്രതിനിധികൾ വാദിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചിരുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയുടേത് കാപട്യമാണെന്നും ഹമാസിന്റെ പങ്കാളികൾ സിറിയയിലും യെമനിലും നടത്തുന്ന അതിക്രമങ്ങളോട് പ്രതികരിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രൂക്ഷമായി വിമർശിച്ചു.





























