ബംഗളൂരു : സാമൂഹികസുരക്ഷ ലക്ഷ്യമിട്ട് തൊഴിൽരഹിതരായ യുവാക്കൾക്ക് ധനസഹായം നൽകുന്ന ‘യുവനിധി’ പദ്ധതിക്ക് കർണാടകയിൽ തുടക്കമായി. വെള്ളിയാഴ്ച ശിവമൊഗ്ഗ ഫ്രീഡം പാർക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിപ്രകാരമുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ഉദ്ഘാടനംചെയ്തു. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമ ധാരികൾക്ക് 1500 രൂപയും മാസംതോറും ലഭിക്കുന്നതാണ് യുവനിധി പദ്ധതി. ജോലി ലഭിക്കുന്നതു വരെ പരമാവധി രണ്ടു വർഷത്തേക്ക് സഹായം അനുവദിക്കും. 2022-2023 അക്കാദമിക വർഷം മുതൽ പാസ്ഔട്ടായവർക്കാണ് പദ്ധതിക്ക് യോഗ്യത. തുടർപഠനം നടത്തുന്നവർക്ക് ഈ ധനസഹായം ലഭിക്കില്ല. കഴിഞ്ഞ ഡിസംബർ 26ന് യുവനിധി രജിസ്ട്രേഷൻ നടപടി ആരംഭിച്ചിരുന്നു. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം നൽകുക.
നടപ്പു സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 250 കോടി സർക്കാർ നീക്കിവെച്ചിട്ടുണ്ട്. അടുത്തവർഷം 1200 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനമായ അഞ്ചിന സാമൂഹിക സുരക്ഷാ പദ്ധതികൾ സിദ്ധരാമയ്യ സർക്കാർ കർണാടകയിൽ നടപ്പാക്കി. സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശക്തി യോജന (വനിതകൾക്ക് സൗജന്യ ബസ് യാത്ര), ഗൃഹജ്യോതി (എല്ലാ വീട്ടുകാർക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി), ഗൃഹലക്ഷ്മി (വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ), അന്ന ഭാഗ്യ (ബി.പി.എൽ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോ അരി) എന്നീ ക്ഷേമ പദ്ധതികളോരോന്നായി നടപ്പാക്കിയിരുന്നു.





























