അഗർത്തല : ലോക്സഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ വീണ്ടും സിപിഎം കോണ്‍ഗ്രസ് സഖ്യം വന്നേക്കും. പ്രദ്യുത് ദേബ് ബർമ്മന്‍റെ തിപ്ര മോത പാർട്ടിയേയും ഒപ്പം നിര്‍ത്താനുള്ല നീക്കമാണ് സിപിഎം നടത്തുന്നത്. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി വ്യക്തമാക്കി. മോദി തരംഗമുണ്ടായ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ത്രിപുരയിലെ ആകെയുള്ള രണ്ട് സീറ്റിലും സിപിഎം തന്നെയാണ് വിജയിച്ചത്.
എന്നാല്‍ 2018 നിയമസഭ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ടീയ സാഹചര്യം കീഴ്മേല്‍ മറിഞ്ഞു. 36 സീറ്റോടെ സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചു. തുടർന്ന് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട സീറ്റും സിപിഎമ്മിന് നഷ്ടമായി. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ത്രിപുരയില്‍ തിരിച്ച് വരവ് നടത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷ. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം ധാരണയുണ്ടാകുമോയെന്നതില്‍ ഇനിയും തീർച്ചയില്ലെങ്കിലും ത്രിപുരയില്‍ സഖ്യം മുന്നില്‍കണ്ടാണ് പാര്‍ട്ടി നീക്കം നടക്കുന്നത്.





























