ഡല്‍ഹി: ലോകകപ്പിൽ ഇന്ന് രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. 1996ലെ സ്വപ്നകുതിപ്പിന് ശേഷം വിശ്വകിരീടം വീണ്ടും മുത്തമിടലാണ് ലങ്കയുടെ ലക്ഷ്യം. അതേസമയം ലോകകപ്പിലെ തങ്ങളുടെ നിർഭാഗ്യം മാറ്റിയെഴുതാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇത്തവണത്തെ ലോകകപ്പിന് ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷനിൽ അവസാന സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. സൂപ്പർതാരം ഐൻറിക്ക് നോക്കിയയുടെ അഭാവമാണ് പ്രോട്ടിയാസിന്‍റെ ഏറ്റവും വലിയ തിരിച്ചടി. ഇന്ത്യൻ പിച്ചുകളിൽ മികച്ച റെക്കോഡുള്ള നോക്കിയയുടെ അഭാവത്തിൽ ടീമിന്‍റെ ബൌളിങ് ചുമതല കഗീസോ റബാദയ്ക്കായിരിക്കും.
ബാറ്റിങിൽ ഹെൻറിക്ക് ക്ലാസനാണ് പ്രധാന താരങ്ങൾ. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമായി മികച്ച ഫോമിലാണ് ക്ലാസൻ. കഴിഞ്ഞ മാസം ആസ്ത്രേലിയക്കെതിരെ 89 പന്തിൽ 174 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. 13 വീതം ഫോറുകളും സിക്സുകളുമാണ് ആ ഇന്നിങ്സിൽ പിറന്നത്. ഈ വർഷം ഏകദിനത്തിൽ 500 റൺസ് നേടിയ ബാറ്റർമാരിൽ 150ന് മുകളിൽ സ്ട്രൈക്ക് റൈറ്റ് ഏക താരമാണ് ക്ലാസൻ. ക്യാപ്റ്റൻ ടെംബ ബവുമ, എയ്ഡൻ മാർക്ക്രം, ഡേവിഡ് മില്ലർ തുടങ്ങിയവരും ഫോമിലാണ്.





























